തിരഞ്ഞെടുപ്പിന് മുമ്പ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചു, വലതുപക്ഷം ഒന്നടങ്കം പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനൊപ്പം നിലയുറപ്പിച്ചപ്പോൾ ഗാസയിലേത് വംശഹത്യയാണെന്ന് സധൈര്യം പ്രഖ്യാപിച്ച് പലസ്തീന് പിന്തുണ നൽകി, അനധികൃത കുടിയേറ്റങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തിയ റെയ്ഡുകളെ ഫാസിസ്റ്റ് വിരുദ്ധമെന്ന് വിമർശിച്ചു… സമീപകാല അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ ബരാക് ഒബാമയ്ക്ക് ശേഷം ഒരുപക്ഷേ ഇത്രയധികം വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായിരുന്ന സൊഹ്റാൻ മംദാനി. അപ്രതീക്ഷിത വിജയം നേടിയാണ് ഈ 34-കാരൻ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മംദാനിയുടെ വിജയത്തെ പലരീതിയിലാണ് ലോക രാഷ്ട്രീയം വിലയിരുത്തുന്നത്. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവർ മംദാനിയുടെ വിജയത്തെ മുതലാളിത്തത്തിനെതിരായ മുന്നേറ്റമായി കാണുന്നു.
പലസ്തീൻ വിഷയത്തിലടക്കം അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകൾ വിജയത്തിൽ നിർണായകമായെന്നും വിലയിരുത്തപ്പെടുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലീവ, ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച ഡെമോക്രാറ്റിക് വിമതൻ ആൻഡ്രൂ കൂമോ എന്നിവരായിരുന്നു മംദാനിയുടെ പ്രധാന എതിരാളികൾ.
സോഷ്യൽ മീഡിയ, വോളണ്ടിയർ ശൃംഖല, പരിമിതമായ പ്രചാരണ ഉത്പന്നങ്ങൾ എന്നിവയിലൂടെ അദ്ദേഹം ജനകീയ പിന്തുണ ആർജ്ജിച്ചു. ന്യൂയോർക്കിന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, ആദ്യ മുസ്ലിം, ആദ്യ ദക്ഷിണേഷ്യൻ, ഏറ്റവും ശക്തനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ സ്വന്തമാക്കിയാണ് മംദാനിയുടെ മുന്നേറ്റം.
നിലവിലെ മേയർ എറിക് ആഡംസിന്റെ അഴിമതി നിറഞ്ഞ ഭരണവും മംദാനിക്ക് അനുകൂല ഘടകമായി. ജനുവരിയിൽ മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലുള്ള ഔദ്യോഗിക മേയർ വസതിയായ ഗ്രേസി മാൻഷനിൽ അദ്ദേഹം ചുമതലയേൽക്കും.
അമേരിക്കൻ രാഷ്ട്രീയം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ക്ഷേമത്തിന് ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളായിരുന്നു മംദാനിയുടെ പ്രചാരണത്തിന്റെ മുഖമുദ്ര. യാഥാസ്ഥിതിക ഡെമോക്രാറ്റുകൾ പോലും ഉയർത്താൻ മടിച്ച മുദ്രാവാക്യങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
അതുകൊണ്ടുതന്നെ രാജ്യത്തെ കോർപ്പറേറ്റ് ലോകം മംദാനിയുടെ സ്ഥാനാർത്ഥിത്വത്തെ അതീവ സൂക്ഷ്മതയോടെയാണ് നിരീക്ഷിച്ചത്. റിയൽ എസ്റ്റേറ്റ് ഭീമന്മാർ, ബിൽ ആക്ക്മാൻ, വില്യം റുഡിൻ തുടങ്ങിയ ശതകോടീശ്വരന്മാർ, ക്യൂമോയുടെ അനുയായികൾ എന്നിവർ അദ്ദേഹത്തിന്റെ വിജയം തടയാൻ രംഗത്തിറങ്ങി.
ഡെമോക്രാറ്റുകൾക്കിടയിൽ പോലും മംദാനി ഒരു ചോദ്യചിഹ്നമായിരുന്നു. വരും ദിവസങ്ങളിൽ കടുത്ത വെല്ലുവിളികളാണ് മംദാനിയെ കാത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.
പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റുമെന്നതാണ് അതിൽ പ്രധാനം. കോടീശ്വരന്മാർക്ക് അധിക നികുതി, സൗജന്യ ശിശു സംരക്ഷണം, അതിവേഗ ബസ് സർവീസുകൾ, വാടക മരവിപ്പിക്കൽ, ഭവന നിർമാണച്ചെലവ് കുറയ്ക്കൽ, വിലക്കയറ്റം തടയൽ, ജീവിതച്ചെലവ് ലഘൂകരിക്കൽ തുടങ്ങിയ വലിയ വാഗ്ദാനങ്ങളാണ് അദ്ദേഹത്തിന് നടപ്പാക്കാനുള്ളത്.
അതേസമയം, വ്യവസായ പ്രമുഖരിൽ നിന്നുയരുന്ന എതിർപ്പുകൾ ലഘൂകരിക്കുന്നതിനായി മംദാനി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ലാറി ഫിങ്ക്, മൈക്കിൾ ബ്ലൂംബെർഗ് തുടങ്ങിയ ബിസിനസ്സ് ഭീമന്മാരുമായി നേരിട്ട് ചർച്ച നടത്തുകയും നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു.
നികുതി വിഷയത്തിൽ വിയോജിപ്പുണ്ടായിരുന്ന ഗവർണർ കാത്തി ഹോച്ചലുമായി സമവായത്തിലെത്തുകയും പൊലീസ് കമ്മീഷണർ ജെസിക്ക ടിഷിനെ നിലനിർത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ക്ഷേമ രാഷ്ട്രീയത്തിൽ ഊന്നിയുള്ള വാഗ്ദാനങ്ങൾ മംദാനിയെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കുകയും ന്യൂയോർക്ക് നിവാസികളിൽ അഭൂതപൂർവമായ പ്രതീക്ഷകൾ ഉണർത്തുകയും ചെയ്തു.
ഏകദേശം ഒരു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരെയാണ് പ്രചാരണരംഗത്ത് സജീവമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ന്യൂയോർക്കിന്റെ അതിരുകൾക്കപ്പുറം ഇടതുപക്ഷത്തിന് പുത്തനുണർവ് നൽകിയ മംദാനി, അമേരിക്കയിലുടനീളം മറ്റ് പുരോഗമന ചിന്താഗതിക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രോത്സാഹിപ്പിച്ചു.
“റിയൽ എസ്റ്റേറ്റ് കോർപ്പറേഷനുകളെയും ഇസ്രയേൽ ലോബിയെയും റിപ്പബ്ലിക്കൻമാരെയും ജനങ്ങളെ കൊള്ളയടിക്കുന്ന ശതകോടീശ്വരന്മാരെയും നേരിടാൻ കഴിയുമെന്ന് സൊഹ്റാന്റെ വിജയം തെളിയിക്കുന്നു. വോട്ടർമാർ അതാണ് ആഗ്രഹിക്കുന്നത്, അവർ അതിനായി ഒന്നിക്കുന്നു.
അതിനുള്ള പ്രതിഫലം അവർ നൽകുകയും ചെയ്യും,” പ്രോഗ്രസീവ് ജസ്റ്റിസ് ഡെമോക്രാറ്റ്സ് ഓർഗനൈസേഷന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഉസാമ ആൻഡ്രാബി പറഞ്ഞു. എന്നാൽ, സെനറ്റിലെ മുതിർന്ന ഡെമോക്രാറ്റായ ചക്ക് ഷൂമർ തിരഞ്ഞെടുപ്പിൽ മംദാനിയെ പിന്തുണച്ചിരുന്നില്ല.
നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങളാണ് മംദാനി നൽകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതേസമയം, ഹൗസിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹക്കീം ജെഫ്രിസ് വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ചു.
“നയരൂപീകരണത്തിൽ മംദാനിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കുക എളുപ്പമല്ല. ന്യൂയോർക്ക് ഭരിക്കുക എന്നത് അതീവ ദുഷ്കരമായ ഒന്നാണ്.
അമേരിക്കൻ പ്രസിഡന്റ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും പ്രയാസമേറിയ രണ്ടാമത്തെ രാഷ്ട്രീയ പദവിയാണ് ന്യൂയോർക്ക് മേയറുടേത്. അതിനാൽ അദ്ദേഹത്തിന്റെ ജോലി എളുപ്പമായിരിക്കില്ല,” സിറാക്കൂസ് സർവകലാശാലയിലെ മാക്സ്വെൽ സ്കൂൾ ഓഫ് സിറ്റിസൺഷിപ്പ് ആൻഡ് പബ്ലിക് അഫയേഴ്സിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഗ്രാന്റ് റീഹർ അഭിപ്രായപ്പെട്ടു.
മംദാനി കേവലം വാഗ്ദാനങ്ങൾ നൽകുകയായിരുന്നില്ല, അവ എങ്ങനെ സാക്ഷാത്കരിക്കുമെന്ന് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ കോർപ്പറേറ്റ് നികുതി നിരക്ക് വർദ്ധിപ്പിച്ചും അതിസമ്പന്നർക്ക് 2% അധിക നികുതി ഏർപ്പെടുത്തിയും തന്റെ ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനായി, പുതിയ വരുമാന നികുതികളെ എതിർക്കുന്ന ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചലുമായി ചർച്ച നടത്തേണ്ടിവരും. ഡൊണാൾഡ് ട്രംപിന്റെ നിലപാടും നിർണായകമാകും.
മംദാനി വിജയിച്ചാൽ നഗരത്തിനുള്ള ഫെഡറൽ സഹായം നിർത്തലാക്കുമെന്ന് മുൻ ന്യൂയോർക്കുകാരൻ കൂടിയായ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ‘നൂറു ശതമാനം കമ്മ്യൂണിസ്റ്റായ’ മംദാനിയെ നാടുകടത്തുമെന്നുവരെ ട്രംപ് പ്രസ്താവിച്ചു.
അതിനാൽ വരും നാളുകളിൽ അമേരിക്കൻ രാഷ്ട്രീയം ഒരു ട്രംപ്-മംദാനി പോരാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം. അതോടൊപ്പം ഗവർണറുടെ സഹകരണവും മംദാനിക്ക് അനിവാര്യമാണ്.
ഔദ്യോഗിക പദവിയിലെത്തിയാൽ ഭവന നിർമ്മാണം, ഗതാഗതം, ശിശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ വാഗ്ദാനങ്ങൾ അദ്ദേഹം എങ്ങനെ നിറവേറ്റുമെന്നാണ് അമേരിക്കയും ന്യൂയോർക്കും ഉറ്റുനോക്കുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

