![](https://newskerala.net/wp-content/uploads/2024/10/1730220746_jalaj-saxena_1200x630xt-1024x538.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ഉത്തര്‍പ്രദേശിനെ നേരിടും. തിരുവനന്തപുരം, തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കര്‍ണാടകക്കും എട്ട് പോയന്റുണ്ടെങ്കിും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയന്റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.
തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകക്കെതിരായ നടന്ന എവേ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാഞ്ഞത് കേരളത്തിന് തിരിച്ചടിയായി. ബംഗാളിനെതിരെ നടന്ന എവേ മത്സരത്തിലും മഴ വില്ലനായെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായത് കേരളത്തിന് നേട്ടമായി. ബംഗാളുമായുള്ള മത്സരത്തില്‍ കേരളത്തിനായി സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, ജലജ് സക്സേന എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാനായി പോയതിനാല്‍ സഞ്ജു സാംസണ് ടീമിലില്ല.
ഉത്തര്‍പ്രദേശിനെതിരായ രഞ്ജി മത്സരത്തിനുള്ള ടീം ഇവരില്‍ നിന്ന്: സച്ചിന് ബേബി( ക്യാപ്റ്റന്‍), രോഹന് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന് , മൊഹമ്മദ് അസറുദ്ദീന്, സല്മാന് നിസാര്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, വിഷ്ണു വിനോദ്, ബേസില്‍ എന്‍.പി, ജലജ് സക്സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, നിഥീഷ് എം.ഡി, ആസിഫ് കെ.എം, ഫായിസ് ഫനൂസ്. ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്റെ മുഖ്യ പരിശീലകന്. നിതീഷ് റാണ, മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗള, പ്രിയം ഗാര്‍ഗ് തുടങ്ങിയവരാണ് ഉത്തര്‍പ്രദേശിന്റെ പ്രമുഖ താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]