
ടെൽ അവീവ്: 10 വർഷം ഗാസയിൽ ഹമാസിന്റെ തടവിലായിരുന്ന യസീദി യുവതിയെ രക്ഷിച്ച് ഇസ്രയേൽ. ഈ ആഴ്ച ആദ്യം രക്ഷപെടുത്തിയ ഫൗസിയ അമീൻ സിദോ (21) എന്ന യുവതി ജന്മനാടായ ഇറാക്കിൽ കുടുംബത്തിനരികിലെത്തി. യു.എസ്, ഇറാക്ക്, ജോർദ്ദാൻ എന്നിവരുമായി സഹകരിച്ചായിരുന്നു രക്ഷാദൗത്യം.
ഫൗസിയയ്ക്ക് 11 വയസുള്ളപ്പോൾ ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ അടിമയാക്കപ്പെട്ട് ഗാസയിലെത്തി. ഇത്രയും കാലം ഒരു ഹമാസ് – ഐസിസ് ഭീകരനാണ് ഫൗസിയയെ തടവിൽ പാർപ്പിച്ചിരുന്നത്. ഇയാളെ ഇസ്രയേൽ സൈന്യം വധിച്ചു. ഫൗസിയയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ഇത്രയും നാൾ പുറംലോകം കാണാതെ കഴിഞ്ഞതിന്റെ മാനസിക ആഘാതമുണ്ട്. കഴിഞ്ഞ നാല് മാസമായി ഫൗസിയയെ രക്ഷിക്കാൻ ശ്രമം തുടരുകയായിരുന്നു. ദൗത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐസിസ് ഭീകരർ യസീദികളോട് കാട്ടിയ ക്രൂരതകളുടെ ഓർമ്മപ്പെടുത്തലാണ് ഫൗസിയ എന്ന് ഇസ്രയേൽ പ്രതികരിച്ചു. 6,000 ത്തിലേറെ യസീദികളെയാണ് 2014ൽ ഐസിസ് പിടികൂടിയത്. 2,600 പേർ ഇപ്പോഴും എവിടെയെന്ന് അറിവില്ല. പലരും മരിച്ചിരിക്കാം. മറ്റുള്ളവർ മോചിപ്പിക്കപ്പെടുകയോ രക്ഷപെടുകയോ ചെയ്തു.