
ചെന്നൈ: തമിഴ്നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലിനെയും തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽ ബി ജെപി നടത്താനിരുന്ന പദയാത്ര മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ നടത്തേണ്ടിയിരുന്ന മൂന്നാം ഘട്ട പദയാത്രയാണ് മാറ്റിവെച്ചതായി ബി ജെ പി അറിയിച്ചത്. ഒക്ടോബർ 16 നായിരുന്നു മൂന്നാം ഘട്ട പദയാത്ര തുടങ്ങൻ ബി ജെ പി തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ബി ജെ പിയുടെ മൂന്നാം ഘട്ട പദയാത്ര മാറ്റിവയ്ക്കുന്നത്. ഈ വെള്ളിയാഴ്ച തുടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് പതിനാറാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് അണ്ണാമലൈയുടെ ആശുപത്രി പ്രവേശനത്തോടെ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.
നേരത്തെ ദില്ലിയിൽ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ അണ്ണമലൈ പോയിരുന്നു. ഇതിന് ശേഷം ചെന്നൈയിൽ തിരികെയെത്തിയ അണ്ണാമലൈ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. തുടർന്ന് അണ്ണാമലൈയെ പരിശോധിച്ച ഡോക്ടറുമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞാഴ്ച തമിഴ്നാട്ടിലെ എൻഡിഎ മുന്നണിയിൽ നിന്നും എഐഎഡിഎംകെ പിരിഞ്ഞു പോയിരുന്നു. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു എഐഎഡിഎംകെ മുന്നണി വിട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ എഐഎഡിഎംകെയുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഡിഎംഡികെ, പിഎംകെ പോലുള്ള പാര്‍ട്ടികള്‍ പിന്തുണച്ചാലും രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറമെ മൂന്നാമതൊരു മുന്നണിക്ക് എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന സംശയത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.
Last Updated Oct 4, 2023, 7:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]