
ബെംഗളൂരു അപകടം: ആർസിബിക്കും കെസിഎയ്ക്കും എതിരെ കേസെടുത്തു; സംഘാടകർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ (ആർസിബി) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘാടകർക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മജിസ്ട്രേട്ട് തല അന്വേഷണത്തിനു പുറമേ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിക്കും.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ജില്ലാ മജിസ്ട്രേട്ട് ജി.ജഗദീഷ, കർണാടക ക്രിക്കറ്റ് അസോസിയേഷനും ബെംഗളൂരു മെട്രോയ്ക്കും ആർസിബി ഫ്രാഞ്ചൈസിക്കും നോട്ടിസ് അയയ്ക്കുമെന്ന് വ്യക്തമാക്കി. അപകടമുണ്ടായ ചിന്നസ്വാമി സ്റ്റേഡിയം അദ്ദേഹം സന്ദർശിച്ചു. 15 ദിവസത്തിനകം സർക്കാരിന് റിപ്പോർട്ടു നൽകും. സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളും മറ്റു ദൃശ്യങ്ങളും ശേഖരിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പരുക്കേറ്റവരുടെയും മൊഴിയെടുക്കും. പൊതുജനങ്ങൾക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും ജൂൺ 13ന് രാവിലെ 10.30നും 1.30 ഇടയിൽ മൊഴി നൽകാം.
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് 13 വയസ്സുകാരൻ ഉൾപ്പെടെ 11 പേർ മരിച്ചത്. 47 പേർക്കു പരുക്കേറ്റു. പരമാവധി 40,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിനു പുറത്ത് 2 ലക്ഷത്തിലധികം ആളുകൾ എത്തിയതാണു ദുരന്തത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ പറയുന്നത്. ടിക്കറ്റ് മുഖേന നിയന്ത്രിച്ചതിനാൽ സ്റ്റേഡിയത്തിലെ 3 ഗേറ്റുകൾക്കു മുന്നിലും ആരാധകർ തടിച്ചുകൂടിയിരുന്നു. ഗേറ്റുകൾ തുറന്നപ്പോൾ ഉള്ളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചവരെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിലാണു ദുരന്തം ഉണ്ടായത്.