
‘കപ്പലിനുള്ളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന രാസവസ്തുക്കൾ; തീരദേശത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ വേണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൊച്ചിയില്‍ മുങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്തുക്കള്‍ ഉണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ തീരദേശത്ത് ഉള്‍പ്പെടെ അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ പരിശോധനകള്‍ക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് കേവലം 14.6 നോട്ടിക്കല്‍ മൈല്‍ (27 കിലോമീറ്റര്‍) അകലെ മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന കപ്പലിലെ കണ്ടെയ്നറുകളില്‍ എന്തൊക്കെ വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്നതിന്റെ പൂര്‍ണ പട്ടിക ‘മനോരമ ഓണ്‍ലൈന്‍’ പുറത്തുവിട്ടതിനോടു പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കി കപ്പല്‍ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതഗതിയിൽ ആക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മറ്റു പലയിടങ്ങളിലും കപ്പലപകടം ഉണ്ടായപ്പോള്‍ വലിയ തുക നഷ്ടപരിഹാരം ലഭിച്ചതിന്റെ കീഴ്വഴക്കമുണ്ട്. ഇതിനൊപ്പം തന്നെ തീരപ്രദേശത്ത് നിരന്തരം ആരോഗ്യ പരിശോധനകള്‍ ശക്തമാക്കണം. കപ്പലില്‍നിന്നു കടലില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ഏതു തരത്തിലാണ് മനുഷ്യശരീരത്തിന് ദോഷകരമാകുന്നതെന്നു കണ്ടെത്തണം.
ആരോഗ്യ പരിശോധനകള്‍ പെട്ടെന്ന് അവസാനിപ്പിക്കാതെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന് ആവശ്യമെങ്കില്‍ ചികിത്സാ സൗകര്യവും ലഭ്യമാക്കണം. മത്സ്യബന്ധന മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരുന്നതു മൂലം മത്സ്യങ്ങള്‍ക്ക് എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്നു കണ്ടെത്താനുള്ള പരിശോധനകളും നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.