
ഉന്നതരുമായി ബന്ധം; ‘ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, കൈക്കൂലി ആവശ്യപ്പെട്ടു’: പൊലീസിനെയും കുടുക്കി ധന്യയുടെ ‘ഹണിട്രാപ്പ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ ഹണിട്രാപ്പ് കേസിൽ കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് സോഫ്റ്റ്വെയർ എൻജിനീയറായ യുവാവിനെ പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് ധന്യ അറസ്റ്റിലായത്. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളിയതോടെ ധന്യ പൊലീസിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗർഭിണിയാണെന്ന കാരണത്താൽ കോടതി ധന്യക്ക് ജാമ്യം അനുവദിച്ചു.
ഹണിട്രാപ്പിൽ യുവാവിന കുടുക്കിയ ധന്യ, ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് കേസിൽ കുടുക്കിയ കേസിലും പ്രതിയാണ്. ഹണി ട്രാപ്പ് കേസിൽ യുവാവ് പരാതി നൽകിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നൽകി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്നാണ് ധന്യ വിജിലൻസിനു പരാതി നൽകിയത്. കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ കേസെടുത്തു. ഉന്നതങ്ങളിൽ സ്വാധീനമുള്ള ധന്യയും ഭർത്താവും ചേർന്ന് പലരെയും ഇത്തരത്തിൽ കള്ളക്കേസുകളിൽ കുടുക്കി പണം തട്ടിയെടുത്തെന്നാണ് വിവരം.
2022 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരുന്നു ഹണിട്രാപ്പ് കേസിന് ആസ്പദമായ സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ ധന്യയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുഎസ് ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് പരാതിക്കാരനായ യുവാവ്. സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളുമായുള്ള നഗ്നചിത്രങ്ങൾ എടുക്കുകയും ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കേസിലെ മറ്റു പ്രതികളായ അലൻ തോമസ്, അർജുൻ ഗോപി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പകർത്തിയ ചിത്രങ്ങൾ യുവാവിന്റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപയാണ് ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തത്. ഇതിനിടെ പ്രതികളുടെ സുഹൃത്തായ മണർകാട് സ്വദേശി അലൻ തോമസ് എന്നയാൾ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം ആവശ്യപ്പെട്ട് വാങ്ങിയെടുത്തു. പരാതിക്കാരന്റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികൾ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്റെ സ്വർണാഭരണങ്ങളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നപ്പോഴാണ് പരാതിക്കാരൻ ഉന്നത പൊലീസ് അധികൃതരെ സമീപിച്ചത്.