
ഇന്ത്യൻ കായിക ചരിത്രത്തിലെ രണ്ടാമത്തെ വലിയ ദുരന്തം; അന്ന് കൊൽക്കത്ത, ഇന്ന് മൂകസാക്ഷിയായി ചിന്നസ്വാമി സ്റ്റേഡിയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തോടെ ഇന്ത്യൻ കായിക ചരിത്രത്തിലെ കറുത്ത ദിനമായി മാറുകയായിരുന്നു ജൂൺ 4. സംഭവത്തിൽ 47 പേർക്ക് പരുക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിധാൻ സൗധ മുതൽ വിജയാഘോഷം നടന്ന ചിന്നസ്വാമി സ്റ്റേഡിയം വരെ 4 ലക്ഷത്തോളം പേർ വിക്ടറി പരേഡ് കാണാൻ അണിനിരന്നുവെന്നാണ് സൂചന. ഇതിൽ മൂന്ന് ലക്ഷത്തോളം പേർ മാത്രം സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി നിന്നു. ഇതോടെ ദുരന്തഭൂമിയായി ചിന്നസ്വാമി സ്റ്റേഡിയം മാറുകയായിരുന്നു.
കായിക ചരിത്രത്തിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഇതിനുമുൻപും സംഭവിച്ചിട്ടുണ്ട്. 1980 ഓഗസ്റ്റ് 16 ആയിരുന്നു ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ദിനം. കൊൽക്കത്തയിൽ നടന്ന ഫുട്ബോള് ലീഗിനിടെയായിരുന്നു സംഭവം. ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ സീനിയർ ഡിവിഷൻ ലീഗ് മത്സരത്തിൽ കാണികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുണ്ടായി. തിക്കിലും തിരക്കിലും പെട്ട് 16 പേരാണ് അന്ന് മരിച്ചത്.
വിദേശരാജ്യങ്ങളിലും ഇത്തരത്തിലുള്ള ദുരന്തങ്ങൾ കായികരംഗത്ത് സംഭവിച്ചിട്ടുണ്ട്. 1964 മേയ് 24ന് പെറുവിലെ ലിമ നാഷനൽ സ്റ്റേഡിയത്തിൽ അർജന്റീന–പെറു ഒളിംപിക്സ് യോഗ്യതാ മത്സരത്തിനിടെ ഉണ്ടായ കലാപത്തിൽ 318 പേരാണ് മരിച്ചത്. പെറുവിന് നിഷേധിച്ച ഗോൾ സംബന്ധിച്ച തർക്കം കലാപത്തിൽ കലാശിക്കുകയായിരുന്നു.
1989 ഏപ്രിൽ 15ന് ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ ഹിൽസ്ബറൊ സ്റ്റേഡിയത്തിൽ ലിവർപൂൾ– നോട്ടിങ്ങാം ഫോറസ്റ്റ് എഫ്എ കപ്പ് സെമിഫൈനലിനിടെ തിരക്കിൽ പെട്ട് 97 പേർ മരിച്ചു. 2001 മേയ് 9ന് ഘാനയിലെ അക്രയിൽ ദേശീയ ലീഗ് മത്സരത്തിനിടെ ആരാധക അക്രമം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്നുണ്ടായ തിക്കിലും തിരക്കിലും 130 പേരാണ് മരിച്ചത്. 2022 ഒക്ടോബർ 1ന് ഇന്തൊനീഷ്യയിൽ കിഴക്കൻ ജാവയിലെ മലാങ് നഗരത്തിൽ പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തിനിടെ സംഭവിച്ച കലാപത്തിലും തിരക്കിലും പെട്ട് 125 പേർ മരിച്ചു.