
വാഷിങ്ടണ്‍: ഓപ്പറേഷന് സിന്ദൂര്‍ എന്ന നാമം ഇന്ത്യ സമര്‍ത്ഥമായി നല്‍കിയതാണെന്ന് ശശി തരൂര്‍. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് തരൂരിന്റെ വിശദീകരണം. യുഎസിലെ നാഷണല്‍ പ്രസ് ക്ലബില്‍ നടന്ന ഒരു പരിപാടിയിലാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന പേര് സ്വീകരിക്കാനുള്ള കാരണത്തെ പറ്റിയുള്ള ചോദ്യം ഉയര്‍ന്നത്. അതിന് ഉത്തരം നല്‍കുകയായിരുന്നു പ്രതിനിധി സംഘത്തിന്റെ തലവന്‍ കൂടിയായ ശശി തരൂര്‍.
‘സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്. ഹിന്ദുവിഭാഗത്തില്‍ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്. കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം’ എന്നും ശശി തരൂര്‍ പറഞ്ഞു.
പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും
33 രാജ്യങ്ങളില്‍ ഓപ്പറേഷന് സിന്ദൂര്‍ വിവരിക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്റെ ചുമതല.
ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം പരിഗണനയിൽ ഉണ്ടെന്നും വാര്‍ത്തകളുണ്ട്. ഈ മാസം 16 ന് കേന്ദ്ര സര്‍ക്കാര്‍ സമ്മേളനം വിളിക്കും എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെന്റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോൺഗ്രസിനെതിരെ കടുപ്പിച്ച് ബി ജെ പി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയെ പുകഴ്ത്തുമ്പോഴും കോൺഗ്രസ്, പാക്കിസ്ഥാൻ വക്താക്കളെപോലെ പ്രവർത്തിക്കുന്നുവെന്ന് ബി ജെ പി നേതാവ് തരുൺ ചുഗ് അഭിപ്രായപ്പെട്ടു. എതിരാളികളെ എങ്ങനെ നേരിടണമെന്ന് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും 2004 മുതൽ 2014 വരെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കാത്ത സർക്കാറിനെ രാജ്യം കണ്ടതാണെന്നും ചുഗ് വിമർശിച്ചു. കോൺഗ്രസ് സൈനിക നടപടിയിൽ ചോദ്യങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തുന്നത്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാന്റെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു. നരേന്ദ്ര മോദി സർക്കാർ സത്യം മൂടി വച്ചെന്ന് കോൺഗ്രസ് ആഞ്ഞടിച്ചു. പാർലമെൻറ് വിളിച്ച് യഥാർത്ഥ വിവരങ്ങൾ വിശദീകരിക്കാൻ സർക്കാരിന് കഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ സി ഡി എസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാരിന്റെ മൗനം തുടരുകയാണ്. ഇന്ത്യയ്ക്ക് യുദ്ധ വിമാനങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന സൂചന നല്കി ഇന്നലെ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വാർത്താ ഏജൻസിയോട് സംസാരിച്ചത് പല ചോദ്യങ്ങൾക്കും ഇടയാക്കുകയാണ്. നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് ഡി ജി എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ നഷ്ടം എന്തെന്ന് വിശദീകരിച്ചിരുന്നില്ല. ഇന്ത്യയിലെ മാധ്യമങ്ങളോടും സർവ്വകക്ഷി യോഗത്തിലും ഇക്കാര്യം വിശദീകരിക്കാതെ വിദേശ മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത് എന്തിനെന്നാണ് ചോദ്യം. പാകിസ്ഥാൻ ഇന്ത്യയുടെ ആറ് യുദ്ധ വിമാനങ്ങൾ തകർത്തു എന്ന് പ്രചരിപ്പിക്കുന്നത് കളവാണെന്ന് ജനറൽ ചൗഹാൻ ഇന്നലത്തെ അഭിമുഖത്തിൽ തന്നെ പറയുന്നുണ്ട്. അങ്ങനെ എങ്കിൽ തുടക്കത്തിലുണ്ടായി തന്ത്രപരമായ പിഴവ് എന്തായിരുന്നു വിമാനം എങ്ങനെ വീണു എന്ന സംശയങ്ങളും ഉയരുന്നു.
ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ചോദ്യം സ്ഥിരമായി രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ടായിരുന്നു. സേനകൾ ധീരമായി ഓപ്പറേഷൻ പൂർത്തിയാക്കിയെങ്കിലും വസ്തുതകൾ വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്ന ആവശ്യം ശക്തമാക്കാനും സി ഡി എസിന്റെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കുകയാണ്. പാകിസ്ഥാനുമായി നടന്ന സംഘർഷത്തിന്റെ വസ്തുതകൾ വിദേശത്തല്ല പാർലമെൻറിലാണ് സർക്കാർ വിശദീകരിക്കേണ്ടത് എന്ന് തൃണമൂൽ കോൺഗ്രസ് എം പി സാഗരിക ഘോഷ് പറഞ്ഞു. ജനറൽ ചൗഹാൻ സൈന്യത്തിന്റെ കാഴ്ചപ്പാടാണ് വിശദീകരിച്ചതെന്നും എന്നാൽ പ്രതിരോധമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]