
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോണ്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം ദാവീദ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. അമ്മയറിയാതെയിലെ ടോണിയും പ്രിയപ്പെട്ടവളിലെ റോയിയും മിസിസ് ഹിറ്റ്ലറിലെ അവിനാശും മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സേതുപതിയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളാണ്. തന്റെ അമ്മയുടെ ചരമവാർഷിക ദിനത്തിൽ ദാവീദ് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. കരുത്തയായ ഒരു സ്ത്രീ ആയിരുന്നു തന്റെ അമ്മയെന്നും ക്ഷീണം എന്നൊരു വാക്ക് അമ്മച്ചിയിൽ നിന്ന് കേട്ടിട്ടില്ലെന്നും ദാവീദ് പറയുന്നു.
ദാവീദിന്റെ വാക്കുകൾ ഇങ്ങനെ
മാർച്ച് 4..എന്റെ അമ്മച്ചി വിട പറഞ്ഞിട്ട് 3 വർഷം തികയുന്ന ദിവസം. ജീവിതത്തിന്റെ അവസാന നാളുകൾ വരെ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിച്ച എന്റെ അമ്മച്ചി..അമ്മച്ചിയെ ഞാൻ കണ്ടിട്ടുള്ളത് കരുത്തയായ ഒരു സ്ത്രീ ആയിട്ടാരുന്നു. ക്ഷീണം എന്നൊരു വാക്ക് അമ്മച്ചിയിൽ നിന്ന് അവസാന കാലങ്ങളിലെ കേട്ടിട്ടുള്ളൂ. കുടുംബത്തെ, ബന്ധുക്കളെ, സഹോദരങ്ങളെ,, ഇഷ്ടമുള്ള കൂട്ടുകാരെ..ഒക്കെ ഏറെ സ്നേഹിച്ച വ്യക്തി..
കുഞ്ഞുന്നാളിൽ ആര്യസ് റെസ്റ്റോറന്റിൽ നിന്ന് എനിക്ക് മസാല ദോശ വാങ്ങി തന്നിട്ട് അമ്മച്ചി നോക്കിയിരിക്കും, അമ്മച്ചിക്ക് വേണ്ടേ എന്ന് ഞാൻ ചോദിച്ചാൽ എനിക്ക് വിശക്കുന്നില്ലടാ മോൻ കഴിച്ചോ എന്ന് പറയും. അപ്പൊ ഞാൻ ഓർക്കും ശരിയായിരിക്കും അമ്മച്ചി പറഞ്ഞതെന്ന്. പക്ഷെ അല്പം വളർന്നു തുടങ്ങിയപ്പോ എനിക്ക് മനസിലായി 2 മസാല ദോശ വാങ്ങാൻ ഉള്ള സാമ്പത്തികം അന്ന് അമ്മച്ചിയുടെ കയ്യിൽ ഇല്ലായിരുന്നു.. അതുകൊണ്ട് ഇഷ്ടമുണ്ടായിട്ടും, കൊതിയുണ്ടായിട്ടും അമ്മച്ചി ഒരു നുള്ള് പോലും എന്റെ പ്ലേറ്റിൽ നിന്ന് എടുത്തു കഴിക്കാതെ ഞാൻ വയറു നിറച്ചു കഴിക്കുന്നത് നോക്കി ഇരിക്കുകയായിരുന്നു എന്ന്. പിന്നെ പിന്നെ ഞാൻ കഴിക്കുന്നതിന്റെ പകുതി അമ്മച്ചിയെ കഴിപ്പിക്കും, വളർന്നു സ്വന്തം വരുമാനം ആയപ്പോൾ അമ്മച്ചിയുടെ ഇഷ്ടം ചോദിച്ചു ഞാൻ വാങ്ങിക്കൊടുക്കും (അപ്പനും). അപ്പോഴും വില കൂടുതൽ വരുന്നതൊന്നും അമ്മച്ചി പറയില്ല.
എന്റെ മക്കൾക്ക് കെഎഫ്സി വാങ്ങിയാലും, പിസ വാങ്ങിയാലും, ബിരിയാണി, കേക്ക്, പേസ്ട്രി, ചോക്ലേറ്റ്…എന്ത് വാങ്ങിയാലും ഞാൻ എന്റെ അപ്പനും, അമ്മയ്ക്കും, ഭാര്യക്കും കൂട്ടിയെ വാങ്ങൂ. ആ ശീലം എന്റെ അമ്മച്ചി പട്ടിണി ഇരുന്നു എന്നെ ഊട്ടിയതിന്റെ വേദയിൽ നിന്ന് ഉണ്ടായതാ.
നന്ദി അമ്മച്ചി..അദ്ധ്വാനിക്കാൻ പഠിപ്പിച്ചതിന്, ക്ഷീണം എന്ന വാക്കിനെ മറക്കാൻ പഠിപ്പിച്ചതിന്, നമ്മുടെ ഇഷ്ടങ്ങളെ മാറ്റി വെച്ച് കുടുംബത്തിന്റെ ഇഷ്ടങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചതിനു..പ്രാർത്ഥിക്കാൻ പഠിപ്പിച്ചതിന്, മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിച്ചതിന്..എന്നിൽ എന്തെങ്കിലും നന്മകൾ ഉണ്ടങ്കിൽ അതെല്ലാം എനിക്ക് തന്നതിന്. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അന്നും എനിക്ക് എന്റെ അമ്മച്ചിടെ മകനായി ജനിച്ചാൽ മതി..അമ്മച്ചിയെ കുറേകൂടി സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന മകനായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]