
മംഗളൂരു: മംഗളൂരുവില്‍ നിന്ന് കാണാതായ പിഎച്ച്ഡി വിദ്യാര്‍ഥിനി ചൈത്ര ഖത്തറില്‍ എത്തിയെന്ന് ഉള്ളാള്‍ പൊലീസ്. സന്ദര്‍ശക വിസയിലാണ് ചൈത്ര ഖത്തറിലേക്ക് പോയതെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. താന്‍ ഖത്തറില്‍ എത്തിയതായി പൊലീസിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ചൈത്ര അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈത്ര ഖത്തറില്‍ എത്തിയെന്ന് സ്ഥിരീകരിച്ചത്. തീരുമാനങ്ങള്‍ എടുക്കാന്‍ തനിക്ക് പക്വതയുണ്ടെന്നും ആരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങിയല്ല താന്‍ പോയതെന്നും ചൈത്ര വ്യക്തമാക്കിയിരുന്നു.
ചൈത്രയുടെ ഇമെയില്‍ സന്ദേശം: ”ജീവിതം നയിക്കാന്‍ എനിക്ക് പക്വതയുണ്ട്. ഇഷ്ടമുള്ള ഒരാളെ സ്നേഹിക്കാനും അവകാശമുണ്ട്. ഞാന്‍ ആരുടെയും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഖത്തറില്‍ വന്നത്. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്. എനിക്ക് ജീവിക്കാന്‍ അവകാശമില്ലേ? എനിക്ക് സ്നേഹിക്കാന്‍ അവകാശമില്ലേ.”
യുവതിയെ കാണാതായെന്ന പരാതിക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ്‍സുഹൃത്തായ ഷാരൂഖ് എന്ന യുവാവിനെ പിടികൂടിയിരുന്നു. ബംഗളൂരുവില്‍ നിന്ന് മുംബൈ, ഗോവ വഴി ഷാരൂഖിനൊപ്പം ഹിമാചല്‍ പ്രദേശിലേക്കാണ് ആദ്യം ചൈത്ര പോയത്. ഇവിടെ നിന്ന് ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഖത്തറിലേക്ക് പോവുകയായിരുന്നു. ഖത്തറിലേക്കുള്ള യാത്രയ്ക്കുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തതും ഷാരൂഖ് ആണെന്ന് പൊലീസ് പറഞ്ഞു. ചൈത്രയും ഷാരൂഖും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് നിഗമനമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൈത്രയെ കാണാതായതിന് പിന്നാലെ സംഭവം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 17നാണ് മഡൂരിലെ വാടകയ്ക്ക് താമസിച്ചിരുന്ന ചൈത്രയെ കാണാതായത്. സൂറത്കലില് സ്കൂട്ടര്‍ എത്തിയ ശേഷം ചൈത്രയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അടിസ്ഥാനത്തില്‍ ചൈത്ര ബംഗളൂരുവില്‍ എത്തിയെന്ന വിവരം ലഭിച്ചു. മജസ്റ്റിക് ബസ് സ്റ്റാന്‍ഡിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ചൈത്ര ബംഗളൂരുവില്‍ എത്തിയതായി കണ്ടെത്തിയത്. ഇതിനിടെയാണ് പുത്തൂര്‍ സ്വദേശിയായ ഷാരൂഖിനെയും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മധ്യപ്രദേശ് പ്രദേശില്‍ നിന്ന് പിടികൂടിയിരുന്നു. ചൈത്രയെ ദില്ലിയിലാക്കിയ ശേഷം മധ്യപ്രദേശിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്നും കഴിഞ്ഞദിവസം പൊലീസ് അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]