ഇടുക്കി: സി പി എം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സർക്കാരിനും പാർട്ടിയിലെ വൃക്തിപൂജക്കുമെതിരെ വിമർശനം ആവർത്തിച്ച് പ്രതിനിധികൾ. എൻ.സി.പി. തീരുമാനിച്ചിട്ടും വനംമന്ത്രിയെ മാറ്റാൻ സി.പി.എം. തടസ്സം നിൽക്കുന്നുവെന്ന വിമർശനം പൊതുചർച്ചയിൽ ഉയർന്നു. വന്യജീവികൾ ആളെ കൊല്ലാൻ വേണ്ടിയാണോ മന്ത്രിയെ സി.പി.എം നിലനിർത്തുന്നതെന്ന് ജനങ്ങൾ പരിഹാസത്തോടെ ചോദിക്കുന്നുവെന്നും വിമർശനമുണ്ടായി.
അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരെ നിലയ്ക്ക് നിർത്താൻ ഇനിയെങ്കിലും പാർട്ടിക്ക് കഴിയണമെന്ന് ചർച്ചയിൽ അഭിപ്രായമുണ്ടായി. പണം പിരിക്കുന്നവർ ആരാണെന്ന് നേതാക്കൾക്കും പ്രവർത്തകർക്കും അറിയാം. പുറത്തു പറഞ്ഞാൽ അവരെ കൈകാര്യം ചെയ്യുമെന്ന ഭയമുള്ളതിനാൽ പലരും മിണ്ടില്ലെന്നും പ്രതിനിധികൾ പറഞ്ഞു. എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ല സെക്രട്ടറി സി.വി.വർഗീസ് മറുപടി നൽകി.
അതേസമയം, വ്യക്തിപൂജയ്ക്കെതിരെയും പൊതുചർച്ചയിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുള്ള സ്തുതി ഗീതത്തിലായിരുന്നു വിമർശനം. ഒന്നര കോടി രൂപ സമാഹരിച്ചിട്ടും എസ്.എഫ്.ഐ ജില്ല ഓഫീസായി ധീരജ് സ്മാരക മന്ദിരം നിർമ്മിച്ചില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഡി വൈ എഫ് ഐ കോൺട്രാക്ടർമാരിൽ നിന്നും പണം മേടിച്ച് കടകളിൽ നിന്ന് വാങ്ങി പൊതിച്ചോറ് കൊടുക്കുന്നുവെന്നും ഈ രീതി ശരിയായ പ്രവണത അല്ലെന്നും വിമർശനമുണ്ടായി. എന്നാൽ, ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾ ഉൾകൊള്ളുന്നുവെന്നും തടസം സാങ്കേതികമാണെന്നും ജില്ലാ നേതൃത്വം മറുപടി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]