
.news-body p a {width: auto;float: none;}
കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിൽപോയ ഇവരെ ഇന്ന് പുലർച്ചെ ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് എസ്എച്ച്ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസത്തിൽ ഗോപുവിന്റെയും രഞ്ജിനിയുടെയും മകൻ ആദികൃഷ്ണനാണ് (15) മരിച്ചത്. നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഡിസംബർ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ ആദികൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഭിന്നശേഷിക്കാരനായ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിദ്യാർത്ഥിയായ മകൾക്ക് സമൂഹമാദ്ധ്യമത്തിൽ സന്ദേശം അയച്ചതിന്റെ പേരിൽ പ്രതികളായ ദമ്പതികൾ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. മുഖത്ത് നീര് വരികയും ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ വീട്ടുകാർ ബാലാവകാശ കമ്മിഷന് പരാതി നൽകാനിരിക്കെയാണ് ആദികൃഷ്ണൻ ജീവനൊടുക്കിയത്.
ആദികൃഷ്ണന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പൊലീസ് കാത്തിരിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.