
മാഞ്ചെസ്റ്റർ: പാർക്കിൽ പിതാവിനൊപ്പം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ 14കാരന് ദാരുണാന്ത്യം. മൃതദേഹ പരിശോധനയിൽ വിഷത്തിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ നടന്ന പരിശോധനയിൽ വ്യക്തമായത് ഒരു നിമിഷത്തെ അശ്രദ്ധയുടെ പരിണത ഫലം. മാഞ്ചെസ്റ്റിലെ ഡിസ്ബറിയിലെ മോസ് പാർക്കിലായിരുന്നു ബെന്നും പിതാവും നടക്കാനെത്തിയത്. ഓട്ടിസം ബാധിതനായ ബെന്നിന് മരങ്ങളിൽ കയറാന്‍ താൽപര്യമായിരുന്നു. ചെറിയ മരങ്ങൾ നിറയെ ഉള്ള പാർക്കിൽ ഇരുവരും സ്ഥിരമായി എത്താറുമുണ്ടായിരുന്നു.
മകന് ഇഷ്ടമുള്ള വിനോദം അപകടം കൂടാത നടക്കുമെന്നതായിരുന്നു പാർക്കിനെ ഇവരുടെ ഇഷ്ട സ്ഥലമാക്കിയത്. പാർക്കിലെ യ്യൂ മരത്തിൽ മകന് കയറുന്നതിനിടെ പിതാവിന് സംഭവിച്ച ഒരു നിമിഷ നേരത്തെ അശ്രദ്ധയാണ് ബെന്നിന്റെ ജീവനെടുത്തത്. യ്യൂ മരങ്ങളിലുണ്ടാകുന്ന ചെറിയ പഴങ്ങൾ വിഷമാണ്. ഇതറിയാതെ പോയ കുട്ടി മരം കയറുന്നതിനിടെ യ്യൂ മരത്തിന്റെ കായകൾ കഴിച്ചതാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് വിശദമാക്കുന്നത്. കുഴഞ്ഞ് വീണ ബെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനാവാതെ വരികയായിരുന്നു.
ഓസ്ട്രേലിയയിൽ നിന്ന് 2022ലാണ് ബെന്നും കുടുംബവും മാഞ്ചെസ്റ്ററിലെത്തിയത്. കുട്ടികളുമായി എത്തുന്ന സ്ഥലങ്ങളെ മരങ്ങളേക്കുറിച്ച് മുന്നറിയിപ്പ് കൃത്യമായി നൽകാത്തതിനേക്കുറിച്ച് അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ബെന്നിന്റെ കുടുംബം ഉന്നയിക്കുന്നത്. മനുഷ്യർക്ക് ഈ കായകളിൽ നിന്നും ഈ മരത്തിന്റെ ഇലകളില്‍ നിന്നും വിഷബാധയേൽക്കുന്നത് അപൂർവ്വമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. എന്നാൽ ബെന്നിന്റെ കുടുംബത്തിന്റെ പരാതി പരിഗണിച്ച് പൊതുവിടങ്ങളിൽ ഇത്തരം മരങ്ങളേക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനൊരുങ്ങുകയാണ് അധികൃതർ.
Last Updated Dec 3, 2023, 10:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]