
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പറവൂർ- നവകേരള സദസ്സിന് എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം കയറ്റാൻ പറവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ മതിൽ ശനിയാഴ്ച രാത്രി എട്ടിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു. എതിർപ്പുകൾ ഭയന്ന് രാത്രിയുടെ മറവിൽ പോലീസ് ഉദ്യോഗസ്ഥരുടെയും തഹസിൽദാറുടെയും സന്നിധ്യത്തിലായിരുന്നു പൊളിക്കൽ. മന്ത്രിമാരുടെ സുരക്ഷയുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മതിൽ പൊളിച്ചതെന്നാണ് വിശദീകരണം.
നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ മതിൽ പൊളിക്കരുതെന്ന് കാണിച്ച് നഗരസഭ ചെയർപേഴ്സൺ തഹസിൽദാർക്ക് കത്ത് നൽകിയിരുന്നു. മതിൽ പൊളിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. മതിൽ പൊളിച്ച കുറ്റകൃത്യം നിർവഹിക്കുന്നതിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രവും പൊളിക്കാൻ നേതൃത്വം നൽകിയവരെയും കണ്ടെത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്സൺ പറവൂർ എസ്.എച്ച്.ഒക്ക് പരാതി നൽകി
നഗരസഭയുടേയും ജനങ്ങളുടേയും എതിർപ്പിനെ അവഗണിച്ച് നവകേരള സദസ്സിനായി പറവൂർ ബോയ്സ് സ്കൂളിന്റെ മതിൽ തകർത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാര ധാർഷ്ട്യമാണ് വ്യക്തമാക്കുനതെന്ന് മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് നടക്കാൻ ശാരീരിക വൈഷമ്യമുണ്ടെങ്കിൽ ഗേറ്റിന് പുറത്ത് വാഹനം നിർത്തി വാഹനത്തിലെ ലിഫ്റ്റ് വഴി ഇറക്കി ആംബുലൻസിൽ സ്റ്റേജിലെത്തിക്കാമായിരുന്നു. അധികാരത്തിന്റെ ഉന്മാദ ലഹരിയിൽ ജനങ്ങളെ വെല്ലുവിളിച്ച ഭരണാധികാരികൾക്കെല്ലാം കാലം കാത്തുവെച്ചിരുന്നത് എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിച്ചാൽ നന്നായിരിക്കുമെന്ന് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. അബ്ദുല്ല പ്രസ്താവനയിൽ പറഞ്ഞു.