
പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തെക്ക് വടക്ക്. ഇതുവരെ റിലീസ് ചെയ്ത സിനിമകളിൽ മികവുറ്റ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ത്രസിപ്പിച്ച വിനായകനും സുരാജ് വെഞ്ഞാറുമൂടും ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. സൂപ്പർ ഹിറ്റ് ചിത്രം ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’വിലെ ജഗതി- കുതിരവട്ടം പപ്പു കോമ്പോയെയും പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും ഒർമവന്നിരുന്നു പ്രേക്ഷകന്. ഒടുവിൽ ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷക മനംനിറച്ച പെർഫോമൻസുമായി സുരാജും വിനായകനും കസറി.
റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവൻ, അരിമിൽ ഉടമയായ ശങ്കുണ്ണി എന്നിവരാണ് തെക്ക് വടക്കിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇവരെ ചുറ്റുപ്പറ്റിയാണ് സിനിമ, കഥ പറഞ്ഞ് പോകുന്നത്. കഴിഞ്ഞ 30 വർഷമായി ഒരു വസ്തുവുമായി ബന്ധപ്പെട്ട് വൻ തർക്കവും പകയുമായി മുന്നോട്ട് പോകുന്നവരാണ് മാധവനും ശങ്കുണ്ണിയും. എന്തിനും ഏതിനും ഇരുവരും മത്സരമാണ്. പരസ്പരം തോൽപ്പിക്കാനായി ഏതറ്റം വരെയും ഇരുവരും പോകും.
പക എന്ന സീരിയസായൊരു വിഷയത്തെ നർമത്തിന്റെ മൊമ്പൊടിയോടെ ഒട്ടും ഏച്ചു കെട്ടലില്ലാതെ ചിത്രം പറഞ്ഞ് പോകുന്നുണ്ട്. ഫ്ലഷ് ബാക്കും പ്രെസന്റ് സിറ്റുവേഷനും കടന്നു വരുന്ന തെക്ക് വടക്ക്, കഥയുടെ പ്രമേയത്തിന് യാതൊരുവിധ കോട്ടവും തട്ടാതവണ്ണം മുന്നോട്ട് കൊണ്ടുപോകാൻ എഴുത്തുകാരനായ ഹരീഷിനും സംവിധായകൻ പ്രേം ശങ്കറിനും സാധിച്ചിട്ടുണ്ട്.
തെക്ക് വടക്കിൽ എടുത്ത് പറയേണ്ടുന്നൊരു കാര്യം അഭിനേതാക്കളാണ്. പ്രത്യേകിച്ച് സുരാജും വിനായകനും. ജയിലർ എന്ന ചിത്രത്തിൽ കൊടൂരവില്ലനായി ഇന്ത്യൻ സിനിമാസ്വാദകരെ ഒന്നടങ്കം കയ്യിലെടുത്ത വിനായകന്റെ തികച്ചും വ്യത്യസ്തമായ വേഷമായിരുന്നു തെക്ക് വടക്കിലേത്. കഷണ്ടിയും നരച്ച കൊമ്പൻ മീശയും കഥാപാത്രത്തിന്റെ മാനറിസങ്ങളുമൊക്കെയായി ഗംഭീര പ്രകടനം തന്നെ വിനായകൻ കാഴ്ചവച്ചിട്ടുണ്ട്.
ഫസ്റ്റ് ഹാഫിൽ വിനായകന്റെ ആറാട്ട് ആയിരുന്നുവെങ്കിൽ സെക്കന്റ് ഹാഫിൽ സുരാജ് വെഞ്ഞാറമൂട് തിളങ്ങി. തന്റെ എതിരാളിയെ തോൽപ്പിക്കാൻ പുതിയ പോം വഴിയുമായി എത്തിയ ശങ്കുണ്ണിയ്ക്ക് പക്ഷേ ആ വിജയം അത്രകണ്ട് ആസ്വദിക്കാൻ സാധിച്ചില്ല. മരിച്ചാലും മനുഷ്യ മനസിലെ പക മായാതെ മറയാതെ കിടക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശങ്കുണ്ണിയായി എന്ന് സുരാജ് പ്രേക്ഷകരോട് പറഞ്ഞുവയ്ക്കുന്നു.
‘യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ? രാത്രി ഇറങ്ങി നടക്കാനാകോ ?’
ഇവർക്കൊപ്പം തന്നെ ചെറിയ, വലിയ സീനുകളിൽ വന്ന് പോകുന്ന സോഷ്യൽ മീഡിയ താരങ്ങൾ ഉൾപ്പടെയുള്ളവർ തെക്ക് വടക്കിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. സാം സിഎസിന്റെ മ്യൂസിക് ആണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും ഉതകുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം പ്രേക്ഷകനെ കൂടുതൽ ചിത്രത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. എന്തായാലും നർമത്തിൽ പൊതിഞ്ഞ ഈ പകപ്പോര് കഥ പ്രേക്ഷകന് ഇഷ്ടമാകുമെന്ന് ഉറപ്പാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..