
കണ്ണൂര്‍: ചെങ്ങളായി ചുഴലി – കാവുമ്പായി റോഡിൽ ഗർത്തം രൂപപ്പെട്ടത് സോയിൽ പൈപ്പിംഗ് പ്രതിഭാസം മൂലമാണെന്ന് വിദഗ്ധ സംഘം. സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് വിദഗ്ധ സംഘം സോയിൽ പൈപ്പിംഗ് പ്രതിഭാസം സ്ഥിരീകരിച്ചത്. നിലവില്‍ റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. റോഡിലൂടെ കാല്‍നട യാത്രപോലും അസാധ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അറിയിച്ചു. ഗതാഗതം നിടിയേങ്ങ റോഡ് വഴി തിരിച്ചു വിട്ടു.
റോഡില്‍ 2.50 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ആഴത്തിലുമാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് റിപ്പോർട്ട് നൽകി. തെക്ക് പടിഞ്ഞാറ് ദിശയിൽ ഗർത്തം നീണ്ടു പോകുന്നതായി കാണുന്നു. പ്രസ്തുത സ്ഥലത്ത് നേരത്തെ രൂപപ്പെട്ടിട്ടുള്ള സോയിൽ പൈപ്പിംഗ് മുഖേനയുളള കുഴൽ രൂപത്തിലുള്ള ഗർത്തത്തിലേക്ക് അതിവൃഷ്ടിയെ തുടർന്ന് ഇന്റേണൽ സീപേജ് മുഖേന മണ്ണിടിഞ്ഞ് താഴ്ന്നതാകാം റോഡിൽ ഗർത്തം രൂപപ്പെടാനിടയാക്കിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒരു മീറ്ററിലേറെ ആഴമുള്ള ഗർത്തം രൂപപ്പെട്ടത്. നെല്ലിക്കുന്നിനടുത്തുള്ള ടർഫിനു സമീപമാണ് ഗർത്തം കണ്ടത്. ആറ് വർഷം മുമ്പ് സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് മെക്കാഡം ടാറിങ് പൂർത്തിയാക്കിയ റോഡാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]