
യുഎസിലെ കെന്റക്കിയിൽ സെക്സ്റ്റോർഷൻ തട്ടിപ്പിന് ഇരയായ 16 -കാരൻ സ്വയം വെടിവെച്ചു മരിച്ചു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിച്ച നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കും എന്ന് ഭീഷണിപ്പെടുത്തി ഒരു സംഘം ആളുകൾ പണം തട്ടാൻ ശ്രമിച്ചതിനു പിന്നാലെയാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 28 -നാണ് എലിജാ ഹീക്കോക്ക് എന്ന 16 -കാരൻ ആത്മഹത്യ ചെയ്തത്.
എലിജായുടെ മാതാപിതാക്കളായ ജോൺ ബർണറ്റും ഷാനൻ ഹീകോക്കും മകൻറെ മരണശേഷം മാത്രമാണ് ഇത്തരത്തിൽ ഒരു ഭീഷണിക്ക് അവൻ ഇരയായതായി അറിഞ്ഞത്. ഫോൺ പരിശോധിക്കുന്നതിനിടയിൽ ഫോണിൽ കണ്ടെത്തിയ സന്ദേശങ്ങളാണ് തട്ടിപ്പിന്റെ സൂചനകൾ ഇവർക്ക് നൽകിയത്.
ഒരു വ്യക്തിയുടെ അശ്ലീല ചിത്രങ്ങൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത് അത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരുതരം ഡിജിറ്റൽ ബ്ലാക്ക്മെയിൽ രീതിയാണ് സെക്സ്റ്റോർഷൻ.
റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഇത് അനുദിനം വർദ്ധിച്ചുവരുന്ന ഒരു സൈബർ കുറ്റകൃത്യമായി മാറിക്കഴിഞ്ഞു. എലിജയുടെ കാര്യത്തിൽ, തട്ടിപ്പുകാർ കൃത്രിമബുദ്ധി ഉപയോഗിച്ച് വ്യാജ നഗ്നചിത്രങ്ങൾ സൃഷ്ടിച്ചാണ് അവനെ ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ തട്ടിപ്പുസംഘം 3,000 ഡോളറാണ് ആവശ്യപ്പെട്ടത്.
മകന്റെ മരണത്തിന് കാരണക്കാരായ തട്ടിപ്പുസംഘങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് എലിജായുടെ മാതാപിതാക്കൾ. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ പ്രബലരാണെന്നും ഇത്തരം സംഘങ്ങളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജോൺ ബർണറ്റും ഷാനൻ ഹീകോക്കും ആവശ്യപ്പെട്ടു.
ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെയും ടാഗ് ചെയ്തു കൊണ്ടാണ് ഇവർ ക്യാമ്പയിൻ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]