
പൊലീസ് വിലക്ക് അവഗണിച്ച് ക്രിക്കറ്റ് അസോസിയേഷൻ; തുറന്നത് ഒരൊറ്റ ഗേറ്റ്, ഇടിച്ചു കയറി ആരാധകർ, ദുരന്തമുണ്ടായതെങ്ങനെ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കന്നിക്കിരീടനേട്ടം ആഘോഷിക്കാനെത്തിയതായിരുന്നു ആരാധകർ. സന്തോഷ നിമിഷങ്ങൾ പെട്ടെന്നാണ് ദുരന്തത്തിലേക്കു വഴിമാറിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വൻ ജനക്കൂട്ടമെത്തിയതോടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും നിരവധി പേർ കുഴഞ്ഞുവീണു. വീണവർക്ക് ജനക്കൂട്ടത്തിന്റെ ചവിട്ടേറ്റു. ഇതുവരെ 11 പേർ മരിച്ചെന്നും 50 പേർക്കു പരുക്കേറ്റെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിനു തോൽപിച്ചാണ് വിരാട് കോലിയും സംഘവും വിജയം സ്വന്തമാക്കിയത്. കർണാടക സർക്കാർ വിധാൻ സൗധയിൽ ക്രിക്കറ്റ് ടീമിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരുന്നു. അതിനുശേഷം ടീം തുറന്ന ബസിൽ സ്റ്റേഡിയത്തിലേക്ക് വരുമെന്നായിരുന്നു കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അറിയിപ്പ്. സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊലീസ് ഇതിനെ എതിർത്തെങ്കിലും പരിപാടി നടത്താനായിരുന്നു അസോസിയേഷന്റെ തീരുമാനം. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെ വിധാൻസൗധയിലെ പരിപാടി വേഗം അവസാനിപ്പിച്ച് ക്രിക്കറ്റ് താരങ്ങൾ സ്റ്റേഡിയത്തിലെത്തി. അപ്പോഴേക്കും സ്റ്റേഡിയത്തിലെ തിരക്ക് വൻതോതിൽ വർധിച്ചു. സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ പ്രവേശന കവാടങ്ങളിൽ ഉന്തും തള്ളുമുണ്ടായി. പാസുള്ളവർക്കായിരുന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഒരു ഗേറ്റിലൂടെ മാത്രമാണ് ആളുകളെ അകത്തേക്കു കടത്തിയതെന്നാണു വിവരം. ഇതും തിരക്കിനു കാരണമായി.
ടീമിനെ കാണാൻ സ്റ്റേഡിയത്തിനു സമീപത്തെ മരങ്ങളിലും വാഹനങ്ങൾക്കു മുകളിലും ആളുകൾ കയറി. തിരക്കു നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. അതിനിടെ നിലത്തുവീണവർക്ക് തിരക്കിൽ എഴുന്നേൽക്കാനായില്ല. അവർക്ക് ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റു. നിലവിളിയുയർന്നതോടെ ആളുകൾ പരിഭ്രാന്തരായി ഓടാൻ ശ്രമിച്ചത് കൂടുതൽ തിരക്കിനു കാരണമായി. പൊലീസുകാർ കഴിയുന്നത്ര ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിരവധിപേർക്ക് പരുക്കേറ്റിരുന്നു. ഏഴു പേർ മരിച്ചെന്നാണ് ആദ്യം വാർത്ത പുറത്തുവന്നത്. പിന്നാലെ കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചു. മരണവാർത്ത പുറത്തുവന്നതോടെ ക്രിക്കറ്റ് ടീമിന്റെ സ്റ്റേഡിയത്തിലെ പരിപാടികൾ റദ്ദാക്കി. അപ്പോഴേക്കും സ്റ്റേഡിയത്തിൽനിന്നു പുറത്തിറങ്ങാൻ ശ്രമിച്ചവർ തിരക്കുകൂട്ടി. ആളുകൾ കൂട്ടത്തോടെ തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്കും ബസ് സ്റ്റേഷനിലേക്കും എത്തിയതോടെ അവിടെയും ഉന്തും തള്ളുമായി.
കെസിഎയുടെ വീഴ്ച?
ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകർ കർണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാൻ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസിൽ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. എന്നാൽ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പൊലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. പരേഡ് ഉണ്ടാവില്ലെന്നു പൊലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആർസിബിയും അറിയിച്ചു. പരേഡ് കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോൾ, അവിടെ വിന്യസിച്ചിരുന്ന 5000 പൊലീസുകാർക്ക് സ്ഥിതി നിയന്ത്രിക്കാനാകാതെ വന്നു. പൊലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇതിനു കാരണമായതെന്നു വിമർശനമുയരുന്നുണ്ട്.
മാപ്പു പറഞ്ഞ് ഡികെ; സാഹചര്യത്തെപ്പറ്റി അറിയില്ലെന്ന് അരുൺ ധുമാൽ
സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മാപ്പു പറഞ്ഞിട്ടുണ്ട്. 5000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കു നിയന്ത്രിക്കാനാകാത്തത്ര ആൾക്കൂട്ടമാണ് എത്തിയത്. പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
സ്റ്റേഡിയത്തിനു പുറത്തെ സാഹചര്യങ്ങളെക്കുറിച്ച് സംഘാടകർക്ക് അറിവുണ്ടായിരുനില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെക്കുറിച്ച് പറഞ്ഞപ്പോൾ വേഗം പരിപാടി അവസാനിപ്പിക്കുമെന്നാണ് സംഘാടകർ പറഞ്ഞത്. കഴിഞ്ഞ ദിവസം ഐപിഎൽ കഴിഞ്ഞതിനാൽ പരിപാടിയെക്കുറിച്ചു ഐപിഎൽ സംഘാടകർക്ക് അറിവുണ്ടായിരുന്നില്ലെന്നും അരുൺ ധുമാൽ പറഞ്ഞു.