
സമാധാന കരാറിനുള്ള രൂപരേഖ കൈമാറി റഷ്യയും യുക്രെയ്നും; നിരുപാധിക വെടിനിർത്തൽ ആവശ്യപ്പെട്ട് യുക്രെയ്ൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇസ്തംബൂൾ ∙ മൂന്നു വർഷമായി തുടരുന്ന – സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സമാധാന കരാറിനുള്ള രൂപരേഖ ഇരുരാജ്യങ്ങളും കൈമാറി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും രൂപരേഖ കൈമാറിയത്. റഷ്യ തയാറാക്കിയ രൂപരേഖ റഷ്യൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുന്നതിന് അവസരമൊരുക്കാൻ മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും വെടിനിർത്തലിന്റെ മാനദണ്ഡങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. വെടിനിർത്തലിനുള്ള ഏതാനും നിർദേശങ്ങളും റഷ്യ മുന്നോട്ടുവച്ചു.
റഷ്യ അവകാശമുന്നയിക്കുന്ന ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, കെര്സൺ എന്നിവിടങ്ങളിൽ നിന്ന് യുക്രെയ്ൻ പൂർണമായി പിന്മാറണമെന്നും പിന്മാറ്റം മുപ്പതു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും സമയബന്ധിതമായി ഇതു നടപ്പാക്കിയാൽ ആക്രമണം നിർത്താമെന്നും റഷ്യ വ്യക്തമാക്കി. വിദേശ സൈനിക സഹായവും സൈനിക നീക്കവും യുക്രെയ്ൻ മരവിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ചതിനു പിന്നാലെ റഷ്യയ്ക്കു മേൽ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണം, യുദ്ധത്തിൽ ഇരുരാജ്യങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങളുടെ അവകാശവാദങ്ങൾ എഴുതിത്തള്ളണം, നയതന്ത്ര – സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും റഷ്യ മുന്നോട്ടുവച്ചു.
മുപ്പതു ദിവസമെങ്കിലും പൂർണവും നിരുപാധികവുമായ വെടിനിർത്തൽ നടപ്പാക്കാതെ ചർച്ച സാധ്യമല്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി. വെടിനിർത്തൽ യുഎസിന്റെ നിരീക്ഷണത്തിലും മറ്റു രാജ്യങ്ങളുടെ പിന്തുണയിലുമായിരിക്കണം. യുക്രെയ്നിൽ നിന്നു റഷ്യ പിടികൂടിയ കുട്ടികൾ, മുതിർന്നവർ, ഇരു രാജ്യങ്ങളിലെയും യുദ്ധത്തടവുകാർ എന്നിവരെ സ്വന്തം രാജ്യങ്ങൾക്കു വിട്ടുകൊടുത്ത് പരസ്പര വിശ്വാസം മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.