
തൃശൂരിൽ തലയെടുപ്പോടെ സുരേഷ് ഗോപി, എതിരില്ലാത്ത ചരിത്ര വിജയം, ലിസ്റ്റിൽ പോലും വരാനാകാതെ സുനിൽ കുമാറും മുരളീധരനും, എൽഡിഎഫിന്റേയും യുഡിഎഫിന്റേയും പാർട്ടി തന്ത്രങ്ങൾ തൃശൂരിൽ ഏറ്റില്ലേ?
തൃശൂർ: ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. വമ്പിച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചു. 75079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളത്തിൽ ബിജെപി വിജയം കൈവരിച്ചത്. ചരിത്ര വിജയം എന്ന് പറയാവുന്ന പ്രകടനം. വർഷങ്ങളുടെ അധ്വാനമാണ് സുരേഷ് ഗോപി എന്ന സ്ഥാനാർഥിയ്ക്ക് മിന്നുന്ന വിജയം നേടികൊടുത്തത്. 4,12,338 വോട്ടാണ് സുരേഷ് ഗോപി നേടിയത്. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ 3,37,652 വോട്ടുകൾ നേടി. യുഡിഫ് സ്ഥാനാർഥി കെ മുരളീധരൻ 3,28,124 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പോയി.
പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുന്നിട്ട് നിന്ന സുനിൽ കുമാർ നിമിഷങ്ങൾക്കുള്ളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് മാറുകയായിരുന്നു. കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു തൃശൂരിലേത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ സീറ്റ് ഉറപ്പിച്ച സുരേഷ് ഗോപി നേരത്തെ തന്നെ പ്രവർത്തനങ്ങൾ തുടങ്ങി വച്ചിരുന്നു. കൂടാതെ, പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ ജാഥ നയിച്ചുകൊണ്ട് സുരേഷ് ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തി പ്രചാരണത്തിന് ആവേശം നൽകി. ഈ വർഷം രണ്ടു തവണയാണ് മോദി തൃശൂരില്‍ റാലി നടത്തിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ എല്‍ഡിഎഫും യുഡിഎഫും പ്രചാരണത്തിലേക്ക് കടന്നു. പാര്‍ട്ടി പ്രഖ്യാപനം വരുന്നതിന് മുമ്പ് സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിച്ചതിന് എതിരെ സിപിഐയില്‍ വിഎസ് സുനില്‍കുമാറിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുനില്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കിയെന്ന വിലയിരുത്തലില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകവെയായിരുന്നു തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ വിവാദ രാമായണ ഫേയ്സ്ബുക്ക് പോസ്റ്റ് വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന പോസ്റ്റാണ് വിവാദമായത്. പിന്നാലെ, ബാലചന്ദ്രനെതിരെ പാര്‍ട്ടി രംഗത്തെത്തുകയും അദ്ദേഹം മാപ്പു പറയുകയും ചെയ്തു.ടിഎന്‍ പ്രതാപന് വീണ്ടും മത്സരിക്കുമെന്ന് കരുതി പാർട്ടി പ്രവർത്തകർ ചുമരെഴുത്തു നടത്തി. എന്നാൽ, . ടിഎന്‍ പ്രതാപന്റെ വിജയ സാധ്യതയില്‍ സംശയം തോന്നിയപ്പോൾ വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരിലേക്ക് കൊണ്ടുവന്നു. വടകരയില്‍ നിന്ന് മാറ്റിയതില്‍ അമര്‍ഷം വ്യക്തമാക്കിയെങ്കിലും ഒടുവില്‍ മുരളീധരന് തൃശൂരിലെത്തി.
പ്രതാപന് വേണ്ടിയെഴുതിയ ചുമരുകള്‍ ഒറ്റരാത്രികൊണ്ട് മായ്ച്ച് അവിടെ മുരളീധരൻ പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തിന്റെ തൂക്കത്തെ കുറിച്ചും വിവാദമുണ്ടായി. തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ, കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമുണ്ടാക്കി. എന്നാൽ, പത്മജയെ രൂക്ഷമായി മുരളീധരൻ വിമർശിച്ചു. ഇതെല്ലാം ബിജെപിയ്ക്കുള്ള ആയുധമാവുകയായിരുന്നു.
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമുള്ള തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം. പഴയ മുകുന്ദപുരം മണ്ഡലം ഇല്ലാതായപ്പോള്‍, ഇരിങ്ങാലക്കുട തൃശൂരിനൊപ്പം ചേര്‍ന്നു. 2019-ല്‍ ഏഴിടത്തും യുഡിഎഫ് ആധിപത്യമായിരുന്നു. 1952 മുതല്‍ 2019 വരെ നടന്ന പൊതു തെരെഞ്ഞെടുപ്പുകളിൽ തൃശൂര്‍ ചുവപ്പിനൊപ്പമായിരുന്നു. 1957-ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിലയുറിപ്പിച്ചു. കെ കൃഷ്ണവാര്യര്‍ ആയിരുന്നു ആദ്യ സിപിഐ എംപി. 1984-ല്‍ പി എ ആന്റണി കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിക്കുന്നതുവരെ മണ്ഡലം സിപിഐയുടെ കുത്തകയായിരുന്നു.
1971-ലും 1977-ലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാടി. 1971-ല്‍ സിപിഎമ്മിന്റെ കെ പി അരവിന്ദാക്ഷനെ സിപിഐ സ്ഥാനാര്‍ഥി സി ജനാര്ദനന് പരാജയപ്പെടുത്തി. 1977-ല്‍ അരവിന്ദാക്ഷന് വീണ്ടും സിപിഎം സ്ഥാനാര്‍ഥിയായി. സിപിഐയുടെ കെ എ രാജനായിരുന്നു വിജയിച്ചത്. 1989-ലും 1991-ലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. 1996-ലും 1998-ലും വി വി രാഘവനിലൂടെ ഇടതുപക്ഷത്തേക്ക്. 1999-ല്‍ എസി ജോസിനൊപ്പം യുഡിഎഫ് പാളയത്തില്‍.
2004-ല്‍ അതികായനായ സികെ ചന്ദ്രപ്പനെ ഇറക്കി സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. 2004 മുതലാണ് ബിജെപി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്. അതുവരെ അമ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ സാധിക്കാതിരുന്ന ബിജെപി, അത്തവണ ആദ്യമായി 72,004 വോട്ട് നേടി. പി എസ് ശ്രീരാമന് ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. 3,20,960 വോട്ടായിരുന്നു സികെ ചന്ദ്രപ്പന് നേടിയത്. എ സി ജോസ് നേടിയത് 2,74,999 വോട്ട്. 45,961വോട്ടിന് ചന്ദ്രപ്പന് വിജയിച്ചു. 2009-ല്‍ പിസി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനൊപ്പം. സിഎന്‍ ജയദേവന് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പിസി ചാക്കോ 385,297 വോട്ട് നേടിയപ്പോള്‍, ജയദേവന് ലഭിച്ചത് 360,146 വോട്ട്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി രമ രഘുനന്ദന് 54,680 വോട്ട്. പിസി ചാക്കോയ്ക്ക് 25,151 വോട്ടിന്റെ വിജയം.
2014-ല്‍ ചാലക്കുടിയില്‍നിന്ന് കെപി ധനപാലന് തൃശൂരിലേക്കും പിസി ചാക്കോ തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്കും മാറി. തൃശൂരില്‍ എല്‍ഡിഎഫിനുവേണ്ടി സി എന്‍ ജയദേവന് വീണ്ടും ഇറങ്ങി. 2009-ല്‍ പി സി ചാക്കോയോട് തോറ്റ ജയദേവന്, ഇത്തവണ വിജയിച്ചുകയറി. രാജ്യത്തെ സിപിഐയുടെ ഏക എംപിയായി മാറി. 38,227വോട്ടിനായിരുന്നു ജയദേവന്റെ വിജയം. 12,75,288 (42.3ശതമാനം) വോട്ട് സിഎന്‍ ജയദേവന് നേടി. ധനപാലന് ലഭിച്ചത് 3,50 982 വോട്ട് (38.1 ശതമാനം).
ബിജെപി ആദ്യമായി ഒരു ലക്ഷം വോട്ട് കടന്നു. ബിജെപി സ്ഥാനാര്‍ഥി കെ പി ശ്രീശന് ലഭിച്ചത് 1,02,681 വോട്ട്. (11.2ശതമാനം). 2009-ല്‍ വെറും 6.7 ശതമാനം വോട്ടായിരുന്നു ബിജെപി നേടിയത്. 2014-ല്‍ ഇത് 11.2ശതമാനമായി. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാനിറങ്ങിയ പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന് 44,638 വോട്ട് ലഭിച്ചു.
2019 മുതലാണ് തൃശൂര്‍ ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയത്. 2016-ല്‍ രാജ്യസഭ എംപിയായത് മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സുരേഷ് ഗോപിയുടെ തൃശൂരിലേക്കുള്ള വരവ് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജെപി സുരേഷ് ഗോപിയെ തൃശൂരിലേക്ക് അയച്ചു. എന്നാൽ, ആ തെരെഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ടി എൻ പ്രതാപൻ തകർത്തടിച്ചു കളഞ്ഞു. 93,633 വോട്ടിന് പ്രതാപന് വിജയിച്ചു. ദുര്‍ബല സ്ഥാനര്‍ഥിയെന്ന് വിലയിരുത്തപ്പെട്ടിട്ടും രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പോയില്ല. 3,21,456 വോട്ട് (30.9ശതമാനം) നേടി രാജാജി രണ്ടാം സ്ഥാനത്തെത്തി. സുരേഷ് ഗോപി നേടിയത് മൂന്നാം സ്ഥാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]