
യുക്രെയ്നിൽ പഠിക്കുമ്പോൾ സഹപാഠിയിൽനിന്നു പണം തട്ടി? കാർത്തിക എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വിവരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ അറസ്റ്റിലായ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ ഉടമയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപിന്റെ (25) എംബിബിഎസ് ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷണം. യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞാണു കാർത്തിക ഇരകളെ സമീപിച്ചിരുന്നത്.
എന്നാൽ, ഇവർക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. മലയാളിയായ സഹപാഠിയിൽനിന്നു പണം തട്ടിയ കേസിനെ തുടർന്ന് യുക്രെയ്നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതാണ് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
യുകെയിൽ ജോലി വാഗ്ദാനം ചെയ്തു തൃശൂർ കാറളം വെള്ളാനി സ്വദേശിനിയിൽ നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണ് കാർത്തികയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. ഒളിവിൽ പോയ കാർത്തികയെ, മൊബൈൽഫോൺ ലൊക്കേഷൻ കണ്ടെത്തി വെള്ളിയാഴ്ചയാണു കോഴിക്കോട് നിന്നു പിടികൂടിയത്.
തൃശൂർ സ്വദേശിനിക്ക് യുകെയിൽ സോഷ്യൽ വർക്കർ ജോലി വാഗ്ദാനം ചെയ്ത് 2024 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ഗൂഗിൾ പേ, നെഫ്റ്റ് എന്നിവ മുഖേന 5.23 ലക്ഷം വാങ്ങുകയായിരുന്നു. മാസങ്ങൾ കാത്തിരുന്നിട്ടും വീസ ലഭിക്കാതായതോടെ യുവതി സെൻട്രൽ പൊലീസിൽ പരാതി നൽകി.യുകെ, യുക്രെയ്ൻ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയത്. സമൂഹമാധ്യമങ്ങളിലും, വഴിയോരത്തെ ഫ്ലെക്സ് ബോർഡുകളിലും പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തിയത്.