
ദില്ലി: ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകൾ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളിൽ തൃപ്തരാകുന്നതിനേക്കാൾ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ദില്ലിയിൽ നടന്ന് സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ വിശദമാക്കി. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഭക്ഷണ ഡെലിവറി ആപ്പുകൾ പോലുള്ള കുറഞ്ഞ വേതനമുള്ള ചെറുകിട ജോലികളിലേക്ക് അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാങ്കേതിക നവീകരണത്തിൽ പിന്നോക്കം പോകുന്നതായുമാണ് പിയൂഷ് ഗോയൽ നിരീക്ഷിച്ചത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ ഇന്ന് എന്താണ് ചെയ്യുന്നത്? ഭക്ഷണ ഡെലിവറി ആപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, തൊഴിൽരഹിത യുവാക്കളെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു, അതുവഴി സമ്പന്നർ അവരുടെ വീടുകളിൽ നിന്ന് പുറത്തേക്ക് പോകാതെ ഭക്ഷണം ലഭ്യമാക്കുന്നു, എന്നും പിയൂഷ് ഗോയൽ പറഞ്ഞു.
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ലോകത്തിലെ മൂന്നാമത്തെ സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നാൽ ഈ സ്ഥാനം കൊണ്ട് മാത്രം തൃപ്തരാവാൻ സാധിക്കില്ല. ഇന്ത്യ ചെയ്യുന്നതിൽ അഭിമാനമുണ്ട് എന്നാൽ ലോകത്തിൽ ഏറ്റവും മികച്ചത് നിലവിൽ നാമല്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. ഡീപ് ടെക് സ്റ്റാർട്ട് അപ്പുകളിൽ ഇന്ത്യയിലുള്ളത് ആയിരത്തോളം സ്റ്റാർട്ട് അപ്പുകൾ മാത്രമാണ്. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ഇ-കൊമേഴ്സ്, സർവീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകൾക്ക് പുറത്തേക്ക് സാങ്കേതിക വിദ്യയിലും കണ്ടത്തലുകളിലും ഊന്നിയുള്ള സ്റ്റാർട്ട്അപ്പുകളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നെന്നും പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
സംരംഭകർ ദീർഘ ദൃഷ്ടിയോടെ ചിന്തിക്കണമെന്നും പരമ്പരാഗത ബിസിനസ് മാതൃകകളിൽ നിന്ന് മാറി സാങ്കേതിക രംഗത്ത് ആഗോള നേതൃസ്ഥാനം നേടാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടക്കാരന്റെ ജോലി മാത്രം ചെയ്യണോ, അല്ലെങ്കിൽ ലോകത്ത് ഉന്നത നിലയിലുള്ള സംരംഭക സ്ഥാനം നേടാനായി പ്രവർത്തിക്കണോ എന്ന ചോദ്യമാണ് പിയൂഷ് ഗോയൽ സ്റ്റാർട്ട് അപ്പ് മഹാകുംഭിൽ പങ്കെടുത്ത സംരംഭകരോട് ചോദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net