
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ ഒന്നാം സെമിയില്‍ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലോകചാമ്പ്യന്മാര് 49.3 ഓവറില്‍ 264 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി ബാറ്റിംഗില്‍ തിളങ്ങിയ നായകന് സ്റ്റീവന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി എന്നിവരാണ് അവര്‍ക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. 66 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ അവസാന ആറ് വിക്കറ്റുകള്‍ വീണത്.
സ്കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കൂപ്പര്‍ കോണ്‍ലി 0(9) ഷമിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് തന്റെ പതിവ് താളത്തിലേക്കെത്താന്‍ പാടുപെട്ട ട്രാവിസ് ഹെഡ് പതിയെ താളം കണ്ടെത്തി. വീണ്ടും ഇന്ത്യക്ക് ഇടങ്കയ്യന്‍ തലവേദന സൃഷ്ടിക്കുമെന്ന് തോന്നിയെങ്കിലും 33 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ഇന്ത്യക്ക് വലിയ ആശ്വാസമായി. മാര്‍നസ് ലാബുഷെയ്ന് 29(36) റണ്‍സ് നേടി പുറത്തായി. ജോഷ് ഇംഗ്ലിസ് 11(12) റണ്‍സ് നേടി മടങ്ങി. ഗ്ലെന്‍ മാക്സ്വെല് 7(5) അക്സറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി.
ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച സ്റ്റീവ് സ്മിത്ത് 73(96) ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. 36.3 ഓവറില്‍ 198ന് നാല് എന്ന നിലയില്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഓസീസ് കുതിക്കുമ്പോഴായിരുന്നു നായകന് പുറത്തായത്. പിന്നീട് അലക്സ് ക്യാരി 61(57) നടത്തിയ പ്രകടനം ടീം സ്കോര്‍ 250 കടത്തി. ബെന്‍ ഡ്വാര്‍ഷിയസ് 19(29) ആദം സാംപ 7(12), നാഥന് എലീസ് 10(7) തന്‍വീര്‍ സംഗ പുറത്താകാതെ 1*(1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]