
തൊടുപുഴ: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിദ്ധ്യത്തിലാണ്ചടങ്ങുകൾ പൂർത്തിയാക്കിയത്. അമ്മയെയും സഹോദരങ്ങളേയും തന്റെ ഇടവക പള്ളിയിൽ സംസ്കരിക്കണമെന്ന ഷൈനിയുടെ മകൻ എഡ്വിന്റെ ആവശ്യ പ്രകാരമാണ് മൃതദേഹങ്ങൾ തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് നോബിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു. തുടർന്ന് പൊലീസ് സംരക്ഷണയിലാണ് നോബിയും ബന്ധുക്കളും അവിടെ നിന്ന് തിരിച്ച് പോന്നത്. നോബിയും ഭർതൃമാതാവും സംസ്കാരം നടന്ന പള്ളിയിലേക്ക് എത്തിയില്ല. ഭർത്താവിന്റെ വീട്ടിൽ ഷൈനി അതിക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്നും മരണത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും തൊടുപുഴ നഗരസഭ കൗൺസിലറും അയൽവാസിയുമായ മെർലി രാജു പറഞ്ഞു.
ഏറ്റുമാനൂർ പാറോലിക്കലിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മക്കളെയും കൂട്ടി ഷൈനി ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. നോബി ലൂക്കോസുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ സ്വന്തം തറവാട് വീട്ടിലായിരുന്നു കഴിഞ്ഞ ഒമ്പത് മാസമായി താമസം.നഴ്സായിരുന്ന ഷൈനി ജോലിയൊന്നും ലഭിക്കാത്തതിനാൽ നിരാശയിലായിരുന്നെന്നും വിവരമുണ്ട്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർത്ഥികളാണ്. ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.