![](https://newskerala.net/wp-content/uploads/2024/10/vagamon-glass-bridge_1200x630xt-1024x538.jpg)
ഇടുക്കി: മഴ ശക്തമായതിനെ തുടർന്ന് മൂന്നു മാസങ്ങള്‍ക്കു മുൻപ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം കാലാവസ്ഥ അനുകൂലമായിട്ടും തുറക്കാൻ നടപടിയായില്ല. ചില്ലുപാലത്തിൽ കയറാൻ ആഗ്രഹിച്ചെത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുകയാണ്. പാലം അടച്ചതോടെ ഡിടിപിസിക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്.
സമുദ്രനിരപ്പില്‍ നിന്നു 3500 അടി ഉയരത്തില്‍ 40 മീറ്റർ നീളത്തിൽ വാഗമൺ സൂയിസൈഡ് പോയിൻറിലെ മലമുകളില്‍ നിർമിച്ച കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് കഴിഞ്ഞ സെപ്റ്റംബറിലാണ് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഇതോടെ ചില്ലുപാലം കാണാൻ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരേസമയം 15 പേർക്ക് പാലത്തിൽ കയറാം. അഞ്ചു മിനിറ്റ് ചെലവഴിക്കാൻ 250 രൂപയാണ് ഈടാക്കിയിരുന്നത്. ഒരു ദിവസം 1500 സന്ദർശകർക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിക്കാൻ സൗകര്യം ഉണ്ടായിരുന്നത്.
മഴക്കാലത്ത് വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറുന്ന സന്ദർശകരുടെ അപകട സാധ്യത കണക്കിലെടുത്ത് ടൂറിസം ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് മൂന്ന് മാസം മുൻപ് പാലം അടച്ചത്. മറ്റ് സാഹസിക വിനോദ ഉപാധികളൊക്കെ തുടങ്ങിയെങ്കിലും ചില്ലുപാലത്തിൻറെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ തകർന്നുണ്ടായ അപകടങ്ങളാണ് ചില്ലുപാലം തുറക്കുന്നതിനും തടസ്സമായിരിക്കുന്നത്.
വരുമാനത്തിൻറെ 70 ശതമാനം നിർമ്മാതാക്കളായ സ്വകാര്യ കമ്പനിക്കും 30 ശതമാനം ഡിടിപിസിക്കുമാണ്. ഒൻപതു മാസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വരുമാനം ഡിടിപിസിക്കുമുണ്ടായി. പാലത്തില്‍ കയറാൻ മോഹിച്ച് എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സ്ഥിരമാണിപ്പോൾ. ചില്ലുപാലം തുറക്കാണമെന്നാവശ്യപ്പെട്ട് ഡിടിപിസി വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
ബാഗിൽ 4986 ചെഞ്ചെവിയൻ കടലാമകൾ, പിടികൂടിയത് രഹസ്യ വിവരത്തെ തുടർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]