
ലണ്ടന്‍: ഇന്ത്യക്കെതിരെ അവസാന ടെസ്റ്റില്‍ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് നാലാം ദിനം രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഇംഗ്ലണ്ട് ഇന്ന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 154 എന്ന നിലയിലാണ്.
ജോ റൂട്ട് (21), ഹാരി ബ്രൂക്ക് (35) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 220 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു.
യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഗുസ് അറ്റകിന്സണ് മൂന്ന് വിക്കറ്റുണ്ട്.
ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് ബെന്‍ ഡക്കറ്റിന്റെ (54) വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമാകുന്നത്.
പ്രസിദ്ധിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. പിന്നാലെ ക്യാപ്റ്റന്‍ ഒല്ലി പോപ്പും മടങ്ങി.
27 റണ്‍സെടുത്ത താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. സാക് ക്രോളി (14) ആദ്യ ദിവസം മടങ്ങിയിരുന്നു.
മൂന്നാം ദിവസത്തെ അവസാന ഓവറില്‍ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കിയിരുന്നു താരത്തെ. നേരത്തെ, രണ്ടിന് 75 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്.
മൂന്നാം ദിനം ജയ്സ്വാള്‍ – ആകാശ് സഖ്യം 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷമാണ് ആകാശ് മടങ്ങുന്നത്.
ജാമി ഓവര്‍ടോണിന്റെ പന്തില്‍ ഗുസ് അറ്റ്കിന്സണ് ക്യാച്ച്. പിന്നീട് ആദ്യ സെഷനില്‍ വിക്കറ്റൊന്നും നഷ്ടമായില്ല.
എന്നാല്‍ രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
മലയാളി താരം കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കരുണ്‍ മടങ്ങുന്നത്.
ഇതിനിടെ ജയ്സ്വാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പരമ്പരയില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.
സെഞ്ചുറി നേടിയ ശേഷം താരം പുറത്താവുകയും ചെയ്തു. ജോഷ് ടംഗിനായിരുന്നു വിക്കറ്റ്.
തുടര്‍ന്ന് രവീന്ദ്ര ജഡേജ – ധ്രുവ് ജുറല്‍ (34) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജുറലിനെ പുറത്താക്കി ജെയ്മി ഓവര്‍ടോണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്കി.
തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജ് (0) ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതിനിടെ ജഡേജ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
ടംഗിന്റെ പന്തില്‍ സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജഡേജ മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് സുന്ദര്‍ നടത്തിയ പോരാട്ടമാണ് ലീഡ് 350 കടത്തിയത്.
നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു സുന്ദറിന്റെ ഇന്നിംഗ്സ്. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]