
ദില്ലി: കേരള സ്റ്റോറി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ `ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്ന് സുദീപ്തോ സെൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
`ദി കേരള സ്റ്റോറി’ സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അംഗീകാരം ലഭിച്ചതിൽ പിണറായി വിജയൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പ്രതികരിച്ചത്.
കേരളം ഇസ്ലാമിക് സ്റ്റേറ്റാകുമെന്ന വിഎസ് അച്യുതാനന്ദൻ്റെ പ്രസ്താവനയെ പിന്തുണച്ചയാളാണ് പിണറായി വിജയൻ. 15 വർഷങ്ങൾക്കിപ്പുറം നിലപാട് മാറ്റാൻ ഇദ്ദേഹത്തിന് കഴിയുന്നത് എങ്ങനെയാണ്.
മുസ്ലിം വോട്ട് ബാങ്കാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുദീപ്തോ സെൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. `ദി കേരള സ്റ്റോറി’ സിനിമയിലൂടെ ഒരിക്കലും കേരളത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല.
മതം മാറ്റത്തിന് വിധേയരായി തീവ്രവാദം സ്വീകരിച്ച ലക്ഷക്കണക്കിന് പേർ കേരളത്തിലുണ്ട്. ഇതിന്റെ കണക്ക് യൂട്യൂബിൽ വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേരളസ്റ്റോറി സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും സുദീപ്തോ സെൻ പറഞ്ഞു. ‘ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകൻ സുദീപ്തോ സെന് ആണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധാനത്തിന് അർഹനായത്.
കൂടാതെ മികച്ച ഛായാഗ്രഹണത്തിനും ഈ സിനിമയുടെ പ്രശന്തനു മൊഹാപാത്രയാണ് അർഹനായത്. കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിൽ കടുത്ത രീതിയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
‘കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്.
ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം.
കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം’- ഇതായിരുന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]