
ഇന്ത്യ–യുഎസ് വ്യാപാരക്കരാർ: 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് സൂചന
വാഷിങ്ടൻ∙ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ട്. വ്യാപാരക്കരാർ ചർച്ചയ്ക്കായി വാഷിങ്ടനിലെത്തിയ രാജേഷ് അഗർവാൾ നേതൃത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ അവസാനദിനമായ ജൂലൈ 9നു മുൻപ് കരാറിൽ തീരുമാനത്തിലെത്താനാണ് ഇന്ത്യയുടെ ശ്രമം. ജനിതക മാറ്റം വരുത്തിയ വിളകൾക്കായി ഇന്ത്യ വിപണി തുറന്നുകൊടുക്കണമെന്ന യുഎസിന്റെ ആവശ്യത്തിലുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ, അരി, ഗോതമ്പ് എന്നിവയ്ക്കുള്ള തീരുവയിൽ ഇളവു വരുത്തണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ നിരസിച്ചു.
ഇന്ത്യൻ കാർഷിക, ക്ഷീര വിപണികൾ കൂടുതൽ തുറന്നു നൽകണമെന്ന യുഎസിന്റെ ആവശ്യത്തിലും ഇന്ത്യ എതിർപ്പുന്നയിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ ജനതയുടെ വരുമാനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാൽ കാർഷിക, ക്ഷീര മേഖലകൾ ഇടക്കാല കരാറിൽനിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനയെന്ന് ബന്ധപ്പെട്ട
വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, ചെരുപ്പ്, തുണിത്തരങ്ങൾ, ലതർ തുടങ്ങിയവയുടെ കയറ്റുമതിക്ക് തീരുവ ഇളവ് ലഭ്യമാക്കാൻ യുഎസിനുമേൽ ഇന്ത്യ സമ്മർദം തുടരുകയാണ്.
ഇന്ത്യ–യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായാൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടിയാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ സിഇഒ അജയ് സഹായ് പറഞ്ഞു. കരാർ അന്തിമഘട്ടത്തിലാണെന്നും ഉടൻ ഒപ്പുവയ്ക്കുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് എഎഫ്പിയിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]