
അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തകര്‍ത്താണ് ആര്‍സിബി ആദ്യ ഐപിഎല്‍ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരില്‍ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സടിച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
30 പന്തില്‍ പുറത്താവാതെ 61 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റെ പോരാട്ടമാണ് പഞ്ചാബിന്റെ തോല്‍വിഭാരം കുറച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹേസല്‍വുഡിന്റെ ആദ്യ രണ്ട് പന്തിലും റണ്ണെടുക്കാതിരുന്ന ശശാങ്ക് അവസാന നാലു പന്തിൽ മൂന്ന് സിക്സും ഒരു ഫോറും പറത്തിയെങ്കിലും ആറ് റണ്‍സകലെ പഞ്ചാബ് കിരീടം കൈവിട്ടു.
ശശാങ്കിന് പുറമെ 29 പന്തില്‍ 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലി മാത്രമാണ് പഞ്ചാബ് നിരയില്‍ പൊരുതിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു റണ്ണുമായി മടങ്ങിയപ്പോള്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഇംഗ്ലിസിന്റെ അടക്കം രണ്ട് വിക്കറ്റെടുത്ത ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്തു. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 190-9. പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 184-7.
നല്ല തുടക്കത്തിനുശേഷം നടുവൊടിഞ്ഞ് പഞ്ചാബ്
191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് റിസ്കി ഷോട്ടുകള്‍ക്ക് മുതിരാതെ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന് സിംഗും മൂന്നാം ഓവര്‍ എറിയാനെത്തിയ ജോഷ് ഹേസല്‍വുഡിനെ കരുതലോടെ കളിച്ചു. ഹേസല്‍വുഡിന്റെ മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറില്‍ നാലു റണ്‍സ് മാത്രം നേടാനെ പഞ്ചാബിനായുള്ളു. ഹേസല്‍വുഡിനെതിരെ രണ്ട് ബൗണ്ടറിയടിച്ച അഞ്ചാം ഓവറില്‍ സിക്സിനായുള്ള പ്രിയാന്‍ഷ് ആര്യയുടം ശ്രമം ബൗണ്ടറിയില്‍ ഫില്‍ സാള്‍ട്ടിന്റെ ഉഗ്രന്‍ ക്യാച്ചില്‍ അവസാനിച്ചു. 19 പന്തിൽ 24 റണ്‍സായിരുന്നു പ്രിയാന്‍ഷിന്റെ സംഭാവന.
ഓപ്പണിംഗ് വിക്കറ്റില്‍ പ്രിയാന്‍ഷ്-പ്രഭ്സിമ്രാന് സഖ്യം 43 റണ്‍സടിച്ചു. മൂന്നാം നമ്പറിലിറങ്ങിയ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാനും ചേര്‍ന്ന് പഞ്ചാബിനെ സമ്മര്‍ദ്ദമേതുമില്ലാതെ മുന്നോട്ട് നയിച്ചപ്പോള്‍ ക്രുനാല്‍ പാണ്ഡ്യ പന്തെറിയാനെത്തി. ക്രുനാലിന്റെ ആദ്യ ഓവറില്‍ മൂന്ന് റണ്‍ മാത്രം നേടാനെ പഞ്ചാബിനായുള്ളു. എട്ടാം ഓവര്‍ എറിയാനെത്തിയ സുയാഷ് ശര്‍മക്കെതിരെ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച പഞ്ചാബ് 8 ഓവറില്‍ 70 റണ്‍സിലെത്തി. എന്നാല്‍ ക്രുനാലിന്റെ അടുത്ത ഓവറില്‍ പ്രഭ്സിമ്രാന് അടിതെറ്റി. 22 പന്തില്‍ 26 റണ്‍സെടുത്ത പ്രഭ്സിമ്രാന് ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലൊതുങ്ങി.
പഞ്ചാബിനെ ഞെട്ടിച്ച ഷെപ്പേര്‍ഡ്
പിന്നീടായിരുന്നു പഞ്ചാബ് ശരിക്കും ഞെട്ടിയത്. വിശ്വസ്തനായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്കി മടങ്ങിയ രണ്ട് പന്തില്‍ ഒരു റണ്ണായിരുന്നു ക്യാപ്റ്റന്റെ സംഭാവന. ക്രുനാലിനും ഷെപ്പേര്‍ഡിനുമെതിരെ സെഞ്ചുറി നേടിയ ഇംഗ്ലിസ് പഞ്ചാബിന് 100ന് അടുത്തെത്തിച്ചെങ്കിലും നെഹാല്‍ വധേര റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയത് ഇംഗ്ലിസിനെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഇംഗ്സിസിനെ മടക്കിയ ക്രുനാല്‍ പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. 13-ാം ഓവറില്‍ 100 കടന്ന പഞ്ചാബിനെ പതിനാലാം ഓവറില്‍ സുയാഷ് ശര്‍മ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. സുയാഷിന്റെ ഓവറില്‍ 5 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാനായത്.
14 ഓവറില്‍ 106-4 എന്ന സ്കോറില്‍ പതറിയ പഞ്ചാബിനെ ഷെപ്പേര്‍ഡിന്റെ ഓവറില്‍ 13ഉം ഹേസല്‍വുഡിന്റെ ഓവറില്‍ 17ഉം റണ്‍സടിച്ച നെഹാല്‍ വധേരയും ശശാങ്ക് സിംഗും പ്രതീക്ഷ നല്കി. അവസാന നാലോവറില്‍ 55 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവറില്‍ നെഹാല്‍ വധേരയെ(17 പന്തില്‍ 15) മടക്കിയ ഭുവി പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് അടിച്ച് സ്റ്റോയ്നിസ് പഞ്ചാബിനെ പോരാട്ടത്തില്‍ നിലനിര്‍ത്തി.എന്നാല്‍ അടുത്ത പന്തില്‍ സ്റ്റോയ്നിസിനെ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ യാഷ് ദയാലിന്റെ കൈകളിലെത്തിച്ചതോടെ പഞ്ചാബിന്റെ പ്രതീക്ഷയറ്റു. വമ്പനടിക്ക് ശ്രമിച്ച ഒമര്‍സായിയെ(1) യാഷ് ദയാല്‍ മടക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റൺസടിച്ചു. 43 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. കോലി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടാണ്(10 പന്തില്‍ 24) ആര്‍സിബിയെ 190 റണ്‍സിത്തിച്ചത്. രജത് പാട്ടീദാര്‍(16 പന്തില്‍ 26), ലിയാം ലിവിംഗ്സ്റ്റൺ(15 പന്തില്‍ 25), മായങ്ക് അഗര്‍വാള്‍(18 പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (9 പന്തില്‍ 17), ഫില്‍ സാള്‍ട്ട്(9 പന്തില്‍ 17) എന്നിവരും ആര്‍സിബി സ്കോറിലേക്ക് സംഭാവന നല്കി. പഞ്ചാബിനുവേണ്ടി കെയ്ല്‍ ജയ്മിസണ് രണ്ട് വിക്കറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]