
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്കാരത്തിന് കാട്ടാക്കട എം എൽ എ ഐ ബി സതീഷ് അർഹനായി. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഐ ബി സതീഷ് എം എൽ എയെ പുരസ്കാര ജേതാവാക്കിയത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്കാരം. ജൂൺ അഞ്ചിന് രാവിലെ 10.30 ന് മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.
ഭൂമിമിത്രസേന ക്ലബ് പുരസ്കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍ അനില്‍ കുമാര്‍, കേരള നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍, യുണിസെഫ് ചെന്നൈ സോഷ്യല്‍ പോളിസി വിഭാഗം ചീഫ് കെ എല്‍ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനീല്‍ പമിടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ടെക്നിക്കല്‍ സെഷനുകളും നടക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
സുസ്ഥിര വികസന വളർച്ച കൈവരിക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയിൽ താഴെത്തട്ട് മുതൽ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പാരിസ്ഥിതിക സൗഹാർദ്ദ പ്രവർത്തനങ്ങളാണ് ഐ ബി സതീഷ് എം എൽ എയെ പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ ശ്രദ്ധേയനാക്കിയത്. അവയവദാന ക്യാമ്പയിന്, ജൈവ പച്ചക്കറി കൃഷി, വീട്ടിലൊരു കറിവേപ്പ് തുടങ്ങിയ പരിപാടികള്‍ സംസ്ഥാനത്താകെ മാതൃകയായി. കാട്ടാക്കട മണ്ഡലത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിച്ച, ഐക്യരാഷ്ട്ര സഭയുടെ ലോക പുനർ നിർമ്മാണ കോൺഫറൻസിൽ വരെ പ്രതിപാദിക്കാൻ ഇടയാക്കിയ ജലസമൃദ്ധി പദ്ധതി എന്ന ആശയം ഐ ബി സതീഷാണ് രൂപപ്പെടുത്തിയത്. സ്ത്രീ സൗഹൃദം മണ്ഡലം എന്ന നിലയിൽ ആവിഷ്കരിച്ച ഒപ്പം പദ്ധതി, ലഹരി വിമുക്തമണ്ഡലത്തിനായി ആവിഷ്കരിച്ച കൂട്ട് പദ്ധതി, കാർഷിക സ്വയം പര്യാപ്തതയ്ക്കായി ജൈവസമൃദ്ധി പദ്ധതി, വായുമലിനീകരണ തോത്, ജലനിരപ്പ്, ഊർജ്ജ ഉപഭോഗം, മഴ, ഈർപ്പം, കാറ്റ്, താപനില എന്നിവയൊക്കെ തത്സമയം അറിയുന്നതിനായി കാട്ടാക്കട പഞ്ചായത്ത് കേരളത്തിലെ ആദ്യ IoT അധിഷ്ഠിത പഞ്ചായത്താക്കി മാറ്റിയത്, ജൈവ വൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിലും മുന്തിയ പരിഗണന നൽകി കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി, കാവുകളുടെ പുനരുജ്ജീവന പദ്ധതി, 4 പഞ്ചായത്തുകളിൽ സ്കൂൾ ഔഷധത്തോട്ടം, ബട്ടർഫ്ളൈ പാർക്ക്, സ്മൃതി വനം, പച്ചത്തുരുത്തുകൾ തുടങ്ങിയ ജൈവ വൈവിധ്യ പദ്ധതികൾ, നാടാകെ പ്ലാവ് എന്ന് പേരിട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടുവളർത്തിയത്, ഓണത്തിന് കാട്ടാക്കട മണ്ഡലത്തിൽ 8.5 ഹെക്ടറിൽ പൂകൃഷി നടത്തിയത് തുടങ്ങിയവ ഐ ബി സതീഷ് എം എൽ എയുടെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
മലയിൻകീഴ് പി. ബാലകൃഷ്ണൻ നായരുടെയും ഇന്ദിരാദേവിയുടെയും മകനായ ഐ ബി സതീഷ്, വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ലോ അക്കാദമിയില്‍ ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയന്‍ സുജ പി എച്ച് ആണ് ഭാര്യ. ഗൗതം സതീഷ്, ഗൗരി സതീഷ് എന്നിവരാണ് മക്കള്‍.
മറ്റ് പരിസ്ഥിതി മിത്ര പുരസ്കാര ജേതാക്കൾ
ദേവിക കെ പി( പ്രത്യേക പരാമര്‍ശം) കേരള സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ശാലോം ജ്ഞാന തങ്കവി (പരിസ്ഥിതി ഗവേഷക പുരസ്കാരം) ദി ഹിന്ദു കൊച്ചി ബ്യൂറോ ചീഫ് കെ എസ് സുധി (പരിസ്ഥിതി മാധ്യമ പ്രവര്‍ത്തക പുരസ്കാരം) കൊല്ലം, അമൃതപുരി, അമൃതവിശ്വവിദ്യാപീഠം (പരിസ്ഥിതിസംരക്ഷണ സ്ഥാപന പുരസ്കാരം) ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്കാരം).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]