
പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങി; സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുവത്തൂർ (കാസർകോട്) ∙ പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മാധവൻ, കിനാനൂർ – കരിന്തളം പഞ്ചായത്തിൽ ഭൂമി വാങ്ങിയ കാര്യം പാർട്ടിയെ അറിയിച്ചില്ലെന്ന് ഏരിയ നേതൃത്വത്തിലുള്ളവർ തന്നെയാണു പരാതി നൽകിയത്.
പാർട്ടി കമ്മിഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നു നിർദേശമുയർന്നെങ്കിലും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാത്രം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്കു സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ അടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും.
ഭൂമി വാങ്ങിയതു കൂട്ടുകച്ചവടമാണെന്നും തിരഞ്ഞെടുപ്പുസമയത്ത് ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനെയും പാർട്ടിയെയും അറിയിച്ചിരുന്നെന്നും മാധവൻ വിശദീകരിച്ചു. പക്ഷേ, പാർട്ടി കമ്മിഷനു ലഭിച്ച മൊഴികളിൽ കൂടുതലും മാധവന് എതിരാണെന്നാണു വിവരം. 30 പേരിൽനിന്നാണു കമ്മിഷൻ മൊഴിയെടുത്തത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തിരഞ്ഞെടുപ്പിലൂടെയാണു മാധവൻ സെക്രട്ടറിയായത്.
മാധവൻ മണിയറയ്ക്ക് എതിരെ പാർട്ടി ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത് ഏരിയ നേതൃത്വത്തിൽ ഉള്ളവർ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബർ മാസത്തിൽ ചെറുവത്തൂരിൽ കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപന കേന്ദ്രം തുടങ്ങി ഒറ്റ ദിവസം കൊണ്ട് തുറന്ന് അന്ന് തന്നെ പൂട്ടിയ സംഭവം നടന്നതിനു ശേഷമാണ് ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയത്. നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ ഉയർന്നു. ഒടുവിൽ വിശദീകരണ യോഗം വിളിച്ച് ചേർത്ത് ബവ്കോ വിഷയത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വത്തിന് തന്നെ വ്യക്തമാക്കേണ്ടി വന്നു.
ചെറുവത്തൂരിൽ ഉയർന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചെറുവത്തൂരിലോ പരിസരത്തോ മദ്യ വിൽപന ശാല തുടങ്ങും എന്ന് നേതൃത്വം പറഞ്ഞെങ്കിലും മദ്യവിൽപനകേന്ദ്രം ചീമേനിയിലേക്ക് മാറി. ഇത്തരത്തിൽ വിവിധങ്ങളായ വിഷയങ്ങൾ കത്തിനിൽക്കുന്ന വേളയിലാണ് ചെറുവത്തൂരിൽ പാർട്ടിയെ നയിക്കാൻ പുതിയ സെക്രട്ടറി വരുന്നത്.