

First Published Dec 1, 2023, 8:41 PM IST
റായ്പൂര്‍: ഇന്ത്യക്കെതിരെ നാലാം ടി20യില്‍ ഓസ്ട്രേലിയക്ക് 175 റണ്‍സ് വിജയലക്ഷ്യം. റായ്പൂര്‍, ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് റിങ്കു സിംഗിന്റെ (29 പന്തില്‍ 46) ഇന്നിംഗ്സാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ജിതേഷ് ശര്‍മ (35), യശസ്വി ജയസ്വാള്‍ (37), റുതുരാജ് ഗെയ്കവാദ് (32) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബെന്‍ ഡ്വാര്‍ഷിസ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. തന്‍വീര്‍ സംഗ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരം ഓസീസ് സ്വന്തമാക്കി.
മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. പവര്‍ പ്ലേയില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കായിരുന്നു. പവര്‍ പ്ലേയിലെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജയസ്വാളിനെ ആരോണ്‍ ഹാര്‍ഡി പുറത്താക്കി. 28 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ആറ് ഫോറും നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരും (8) തുടര്‍ന്നെത്തിയ (1) സൂര്യകുമാര്‍ യാദവും വന്നത് പോലെ മടങ്ങി. ഇതോടെ ഇന്ത്യ മൂന്നിന് 63 എന്ന നിലയിലായി.
തുടര്‍ന്ന് റുതുരാജ് – റിങ്കു സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറില്‍ റുതുരാജിനെ മടക്കി സംഗ മടക്കി. 28 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതുരാജിന്റെ ഇന്നിംഗ്സ്. ശേഷം ക്രീസിലെത്തിയ ജിതേഷ് ശര്‍മ അവസരം ശരിക്കും മുതലാക്കി. റിങ്കുവിനൊപ്പം 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ജിതേഷ് മടങ്ങുന്നത്. 19 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്സും ഒരു ഫോറും നേടി. അക്സര്‍ പട്ടേല്‍ (0) നിരാശപ്പെടുത്തി. ഇതിനിടെ അവസാന ഓവറില്‍ റിങ്കുവിനെ ബെഹ്രന്‍ഡോര്‍ഫ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്സ്. അതേ ഓവറില്‍ ദീപക് ചാഹറും (0) മടങ്ങി. രവി ബിഷ്ണോയ് (4) അവസാന പന്തില്‍ റണ്ണൗട്ടായി. ആവേഷ് ഖാന് (1) പുറത്താവാതെ നിന്നു.
നേരത്തെ, ഓസീസ് നായകന് മാത്യൂ വെയ്ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, മുകേഷ് കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ കളിക്കും. ഇഷാന് കിഷന് ജിതേഷിന് വേണ്ടി വഴിമാറി കൊടുത്തു. പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, തിലക് വര്‍മ എന്നിവര്‍ക്കും സ്ഥാനം നഷ്ടമായി. ഓസീസ് അഞ്ച് മാറ്റം വരുത്തിയിട്ടുണ്ട്. മാര്‍കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഇന്‍ഗ്ലിസ്, കെയ്ന്‍ റിച്ചാര്ഡ്സണ്, നതാന്‍ എല്ലിസ് എന്നിവര്‍ ടീമിലില്ല.
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍, ആവേഷ് ഖാന്, മുകേഷ് കുമാര്‍.
ഓസ്ട്രേലിയ: ജോഷ് ഫിലിപെ, ട്രാവിസ് ഹെഡ്, ബെന്‍ മക്ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യൂ വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, ക്രിസ് ഗ്രീന്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.
Last Updated Dec 1, 2023, 8:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]