
‘എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല’; ആണവ കേന്ദ്രത്തിന് ഗുരുതര നാശമുണ്ടായെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെഹ്റാൻ∙ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ ഇറാന്റെ ഫൊര്‍ദോ ആണവ കേന്ദ്രത്തിനു ഗുരുതര നാശനഷ്ടം സംഭവിച്ചുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ‘‘ഫൊര്‍ദോയിൽ എന്താണു സംഭവിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ല. ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിലവിൽ ഇറാന്റെ സംവിധാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്. അതിന്റെ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും’’ – അബ്ബാസ് അരാഗ്ചി പറഞ്ഞു.
യുഎസുമായുള്ള ആണവചർച്ച പുനരാരംഭിക്കാൻ യാതൊരു പദ്ധതിയുമില്ലെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഒരു കരാറോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആർക്കും ഉറപ്പുകൊടുത്തിട്ടില്ല. ഈ വിഷയത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. യുഎസിൽനിന്ന് ഞങ്ങള്‍ക്ക് പ്രയാസകരമായ അനുഭവമാണുണ്ടായത്. ചർച്ചകൾക്കിടെ അവർ വഞ്ചിച്ചു. ഈ അനുഭവം ഞങ്ങളുടെ ഭാവി തീരുമാനങ്ങളെയും ബാധിക്കും. എന്നാൽ ആ തീരുമാനം ഇറാനിയൻ ജനതയുടെ ക്ഷേമത്തെ അടിസ്ഥാനമാക്കിയുള്ളതാകും’’– അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികളെ പൂർണമായും ഇല്ലാതാക്കിയെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. ആണവനിർവ്യാപന കരാർ ഉണ്ടാക്കാനുള്ള യുഎസ്-ഇറാൻ ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കാൻ ഇടയുണ്ടെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് എഎഫ്പിയിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.