
10 വർഷത്തിനിടയിലെ ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് മോദി, 5 രാജ്യങ്ങൾ സന്ദർശിക്കും; ഇന്ന് ഘാനയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ പ്രധാനമന്ത്രി യുടെ, 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. എട്ടു ദിവസം നീളുന്ന പര്യടനത്തിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു ലക്ഷ്യം. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലിഥിയം ഉൾപ്പെടെയുള്ള അപൂർവ മൂലകങ്ങൾ ഏറെയുള്ള അർജന്റീന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി കൂടുതൽ സഹകരിക്കാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്.
ഇന്നു ഇന്ത്യൻ സമയം 2.30നു ഘാനയിലെ അക്രയിലെത്തുന്ന പ്രധാനമന്ത്രി മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി ചർച്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും പങ്കെടുക്കുന്നുണ്ട്. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ ധാരണാപത്രങ്ങളിലും ഒപ്പിടും. ബ്രസീലിൽ ബ്രിക്സ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ളവയിൽ ബ്രസീൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി, ഊർജം, വാണിജ്യം തുടങ്ങിയ മേഖലകളിൽ അർജന്റീനയുമായി കൂടുതൽ സഹകരണം ലഭ്യമിടുന്ന ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെയെല്ലാം പിന്തുണയും ലക്ഷ്യമിടുന്നു.