
മയാമി: പരിക്കേറ്റ ലിയോണല്‍ മെസി കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ഇക്വഡോറിനെതിരെയാണ് മത്സരം. മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോപ്പ അമേരിക്കയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് നിലവിലെ ചാമ്പ്യന്മാര് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. 5ന് ഇക്വഡോറാണ് അര്‍ജന്റീനയുടെ എതിരാളി. എന്നാല്‍ ടീം മാനേജ്മെന്റിനെ വലക്കുന്നത് മെസിയുടെ പരിക്കാണ്.
ചിലിക്കെതിരായ രണ്ടാം മത്സരത്തിലാണ് മെസിയുടെ വലതു കാലിലെ തുടയിലെ മസിലിന് പരിക്കേല്‍ക്കുന്നത്. ഇതോടെ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെസി കളിച്ചതുമില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയെ കളിപ്പിച്ച് റിസ്ക് എടുക്കേണ്ടെന്ന് സ്കലോണി തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്വഡോറിനെതിരെ തിരിച്ചടി നേരിട്ടാല്‍ മാത്രം മെസിയെ കളത്തിലിറക്കാനാണ് തീരുമാനം. സെമിയില്‍ കരുത്തരായ ടീമുകള്‍ക്കെതിരെ കളിക്കേണ്ടി വരുന്നതിനാല്‍ മെസിക്ക് കൂടുതല്‍ വിശ്രമം നല്‍കാനാണ് സാധ്യത.
പരിക്ക് ഭേതമായെങ്കിലും നിര്‍ണായക മത്സരങ്ങളില്‍ മെസി പൂര്‍ണ ഫിറ്റ്നെസില് കളിക്കണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആഗ്രഹം. നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ് സൂപ്പര്‍ താരം. കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെസി വ്യക്തമാക്കിയിരുന്നു. ചിലിക്കെതിരായ മത്സരത്തിന്റെ 24ാം മിനിറ്റിലാണ് സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്കേല്‍ക്കുന്നത്. തുടയിലെ മസിലിന് പരിക്കേറ്റ മെസി പ്രാഥമിക ചികിത്സ തേടി. മെസിക്ക് പിന്നീട് പൂര്‍ണ ആരോഗ്യത്തോടെ കളിക്കാനുമായില്ല.
പനിയും തൊണ്ടവേദനയും വകവെക്കാതെയാണ് കളിക്കാനിറങ്ങിയതെന്ന് മെസി പിന്നീട് പ്രതികരിച്ചു. രണ്ട് മാസം മുന്‍പ് ഇന്റര്‍മയാമിക്കായി കളിക്കുന്നതിനിടെ അനുഭവപ്പെട്ട അതേ പരിക്കാണ് മെസിയെ വീണ്ടും അലട്ടുന്നതെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Last Updated Jul 1, 2024, 11:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]