
ഒന്നര വർഷത്തെ തയാറെടുപ്പ്, ഡ്രോണുകൾ നേരത്തെ കടത്തി, എല്ലാം പരമരഹസ്യം; ‘സ്പൈഡേഴ്സ് വെബ്ബില്’ കത്തിമയർന്ന് റഷ്യൻ വ്യോമതാവളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കീവ്∙ ഒന്നര വർഷത്തോളം നീണ്ട തയാറെടുപ്പ്, രഹസ്യമായ ഓപ്പറേഷൻ, ഒടുവിൽ യുക്രെയ്ൻ ഒരുക്കിയ ‘ചിലന്തി വല’യിൽ കുടുങ്ങി റഷ്യ. ഞായറാഴ്ച റഷ്യയ്ക്ക് നേരിടേണ്ട വന്നത് യുക്രെയ്ൻ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെയാണ്. നഷ്ടമായത് കോടികൾ. സംശയമുനയിലാകട്ടെ എസ്–300, എസ്–400 എന്നീ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയും. റഷ്യയുടെ സുരക്ഷാ സംവിധാനങ്ങളെയെല്ലാം ഭേദിച്ച് രഹസ്യമായി അകത്തുകടന്ന ‘ചാരന്മാർ’ സൈബീരിയയിൽ നടത്തിയ വമ്പൻ ആക്രമണം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
സംഘർഷമേഖലയിൽ നിന്ന് 4300 കിലോമീറ്റർ അകലെ സൈബീരിയയിലെ റഷ്യയുടെ ബെലായ വ്യോമതാവളവും പടിഞ്ഞാറൻ അതിർത്തിയിൽനിന്ന് 2000 കിലോമീറ്റർ അകലെയുള്ള ഓലെന്യ വ്യോമതാവളുമാണ് ആക്രമണത്തിന് ഇരയായത്. യുക്രെയ്നെതിരെ ദീർഘദൂര മിസൈലുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന ടിയു–95, ടിയു–22 പോർവിമാനങ്ങളുടെ താവളമായിരുന്നു ഇവ. ആക്രമണത്തിന്റെ ചിത്രങ്ങളും വിഡിയോകളും യുക്രെയ്ൻ പുറത്തുവിട്ടു.
ഓപ്പറേഷൻ ‘സ്പൈഡേഴ്സ് വെബ്’ എന്നു പേരിട്ട് ദൗത്യത്തിൽ യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് (എസ്ബിയു) ആണവാക്രമണശേഷിയുള്ള റഷ്യയുടെ 41 പോർവിമാനങ്ങളാണ് ആക്രമിച്ചത്. മുർമാൻസ്ക്, ഇർകുട്സ്ക്, ബെലായ, ഒലെന്യ വ്യോമതാവളങ്ങളിൽ അടക്കം യുക്രെയ്ൻ ആക്രമണം അഴിച്ചുവിട്ടതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ‘അത്യുജ്വല’ ഓപ്പറേഷൻ എന്നാണ് സുരക്ഷാസേന നടത്തിയ ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്. റഷ്യയ്ക്ക് 700 കോടിയോളം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നും റഷ്യ എല്ലാ അർഥത്തിലും ഇത്തരത്തിൽ ഒരു ആക്രമണം അർഹിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
∙ ആക്രമണം എങ്ങനെ?
117 ഡ്രോണുകളും അതിനുതക്ക ഡ്രോൺ ഓപ്പറേറ്റർമാരും ഉൾപ്പെട്ട ആസൂത്രിത നീക്കമായിരുന്നു ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ് എന്ന് സെലൻസ്കി അറിയിച്ചു. 2022ൽ യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ റഷ്യയെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഒട്ടേറെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽനിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഇന്നലെ നടന്നത്. വ്യോമതാവളങ്ങൾ ലക്ഷ്യംവച്ച് യുക്രെയ്ൻ അയച്ച ഡ്രോണുകൾ റഷ്യയുടെ 34 ശതമാനത്തോളം വരുന്ന ക്രൂസ് മിസൈലുകൾക്കു നേരെ ആക്രമണം അഴിച്ചുവിട്ടതായാണ് യുക്രെയ്ൻ അറിയിച്ചത്.
ആക്രമണത്തിന് ഉപയോഗിച്ച എഫ്പിവി (ഫസ്റ്റ് പഴ്സൺ വ്യൂ) ഡ്രോണുകൾ നേരത്തെ തന്നെ റഷ്യയിലേക്ക് കടത്തിയിരുന്നു. മുന്നിൽ ക്യാമറകൾ ഘടിപ്പിച്ചവയാണ് എഫ്പിവി ഡ്രോണുകൾ. ഈ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ഗോഗിളിലൂടെ ഡ്രോൺ പ്രവർത്തിപ്പിക്കുന്നയാൾക്ക് കാണാനും ഡ്രോണിന്റെ നീക്കങ്ങൾ നിയന്ത്രിക്കാനുമാകും. റഷ്യയിൽ എത്തിച്ച ഡ്രോണുകൾ അവിടെ തയാറാക്കി വച്ചിരുന്ന ട്രക്കുകളിൽ സ്ഥാപിച്ച കാബിനുകളുടെ മേൽക്കൂരയ്ക്കിടയിൽ ഈ ഡ്രോണുകൾ ഒളിപ്പിച്ചു. നിശ്ചയിച്ച സമയത്ത് റിമോട്ടുകൾ ഉപയോഗിച്ച് മേൽക്കൂരകൾ തുറക്കുകയും ഡ്രോണുകൾ പറന്നുയരുകയും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയുമായിരുന്നു. ട്രക്കുകളിൽ കറുത്ത നിറത്തിലുള്ള ഡ്രോണുകൾ ഒളിപ്പിച്ചതിന്റെ ചിത്രങ്ങൾ എസ്ബിയു പുറത്തിവിട്ടിരുന്നു. വ്യോമതാവളങ്ങൾക്ക് അടുത്തുനിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും യുക്രെയ്നിൽ നിന്നല്ലെന്നും റഷ്യയും സ്ഥിരീകരിച്ചിട്ടുണ്ട്.
സൈബീരിയയിലെ നാല് എയർഫീൽഡുകളിൽ യുക്രെയ്ൻ ചാരന്മാരാണ് ആക്രമണം നടത്തിയതെന്നും ഇവരിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റഷ്യ അറിയിച്ചു. ഡ്രോണുകൾ ഒളിപ്പിക്കാൻ ഉപയോഗിച്ച ട്രക്കിന്റെ ഡ്രൈവറും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
∙ യുദ്ധം ആഗ്രഹിച്ചിരുന്നില്ല പക്ഷേ…
റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ തുർക്കിയിൽ ഇന്ന് സമാധാന ചർച്ച ആരംഭിക്കാനിരിക്കെയാണ് റഷ്യൻ വ്യോമതാവളങ്ങൾ യുക്രെയ്ൻ ആക്രമിച്ചത്. എന്നാൽ ഈ ആക്രമണം റഷ്യ അർഹിച്ചതാണ് എന്നാണ് സെലെൻസ്കി എക്സിൽ പോസ്റ്റ് ചെയ്തത്. ‘വളരെ തന്ത്രപൂർവമായ നീക്കമായിരുന്നു അത്. യുക്രെയ്നെ ആക്രമിക്കാൻ ഉപയോഗിച്ചവ ആയുധങ്ങളെ മാത്രം ഇല്ലാതാക്കാൻ ലക്ഷ്യംവച്ച് ശത്രുവിന്റെ മടയിൽ നടത്തിയ ഓപ്പറേഷൻ. റഷ്യയ്ക്ക് കാര്യമായ നഷ്ടം നേരിട്ടു, അതെല്ലാം അവർ അർഹിച്ചതും ന്യായീകരിക്കാനാകുന്നതുമാണ്.
കഴിഞ്ഞ ദിവസം അഞ്ഞൂറോളം റഷ്യൻ ഡ്രോണുകളാണ് യുക്രെയ്നിൽ പതിച്ചത്. ഓരോ ആഴ്ചയും അവർ ഉപയോഗിക്കുന്ന ഡ്രോണുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇപ്പോൾ അവർ അവരുടെ എക്കാലത്തെയും വലിയ ക്രൂസ് മിസൈലുകളായ കാലിബറും ഉപയോഗിക്കുന്നു. ഞങ്ങൾ ആരെയാണ് നേരിടുന്നതെന്ന് നല്ല ബോധ്യമുണ്ട്. ഞങ്ങൾക്ക് പറ്റുന്നിടത്തോളം പ്രതിരോധിക്കുക തന്നെ ചെയ്യും. ഒരു നിമിഷം പോലും ഞങ്ങൾക്ക് ഈ യുദ്ധം വേണമെന്നില്ല. ഞങ്ങൾ വെടിനിർത്തലിന് റഷ്യയെ സമീപിച്ചതാണ്. മാർച്ച് 11 മുതൽ പൂർണ വെടിനിർത്തലിനുള്ള യുഎസിന്റെ പ്രമേയം ഇപ്പോഴും മേശപ്പുറത്തുണ്ട്. ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കാൻ ലോകം മുഴുവൻ പറയുമ്പോഴും യുദ്ധം തുടരാനുള്ള തീരുമാനം റഷ്യയുടേതാണ്’– സെലെൻസ്കി പറഞ്ഞു.