
അണ്ണാ സർവകലാശാല പീഡനം: പ്രതിക്ക് ജീവപര്യന്തം, 30 വർഷം തടവ് അനുഭവിക്കണം; ‘കുറ്റം സംശയാതീതമായി തെളിഞ്ഞു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ലൈംഗികമായി പ്രതി ജ്ഞാനശേഖരന് (37) വനിതാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 30 വർഷം കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. 11 കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി എം.രാജലക്ഷ്മി ഉത്തരവിൽ പറഞ്ഞു. രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയെ 2024 ഡിസംബർ 23നു രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്.
പരാതി നൽകിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും, പിറ്റേന്നു വിദ്യാർഥിനി പൊലീസിനെ സമീപിച്ചു. ക്യാംപസിന് സമീപം ബിരിയാണി വിൽക്കുന്നയാളാണ് ജ്ഞാനശേഖരൻ. ഇയാൾ ഡിഎംകെ യുവജന വിഭാഗം പ്രവർത്തകനാണെന്നും ഡിഎംകെ നേതാക്കളിൽ ചിലർ ഇയാളെ സഹായിക്കാൻ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നതും വിവാദമായി. തുടർന്നു ഹൈക്കോടതി നിർദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഇതിനിടെ, കോട്ടൂർപുരത്തെ ജ്ഞാനശേഖരന്റെ വീട് സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഒരു ഭാഗം കോർപറേഷൻ പൊളിച്ചുനീക്കി. ഡിസംബറിൽ നടന്ന സംഭവത്തിൽ ഫെബ്രുവരി 24നാണു പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയായി.