
പത്തനംതിട്ട: പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെ സുപ്രധാന നീക്കവുമായി റോബിൻ ബസ് ഉടമകൾ. സമയം കളയാതെ തന്നെ പിടിച്ചെടുത്ത ബസ് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടങ്ങാനാണ് ഉടമകളുടെ തീരുമാനംയ ബസ് വിട്ടു കിട്ടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കും. പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഇന്നലെ ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നാലെയാണ് ബസ് തിരികെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടു നൽകണമെന്നും കോടതി പറഞ്ഞു. തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടികാട്ടിയാണ് റോബിന് ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കുകയായിരുന്നു. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.
സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നായിരുന്നു ബസ് ഉടമ കെ. കിഷോറിന്റെ പ്രതികരണം. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചിരുന്നു. റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ച് വന്നിരുന്നത്.
Last Updated Dec 1, 2023, 9:16 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]