
ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിൽ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ധര്‍മ്മപുരി സ്വദേശി വിജയ് ആണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. ജോസ് ആലുക്കാസ് ജ്വല്ലറി മോഷണത്തിന്റെ മൂന്നാം നാളാണ് കൊയമ്പത്തൂര് പൊലീസ് നിര്‍ണായക നടപടികളിലേക്ക് കടന്നത്. 200 പവനോളം സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്നും മോഷണം പോയത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് കയറി ആഭരണങ്ങള്‍ വാരിയെടുത്ത് ധര്‍മ്മപുരി സ്വദേശി വിജയ് എന്ന 24കാരൻ കടന്നുകളഞ്ഞത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച് ധർമ്മപുരിയിലെ വീട്ടിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് വിജയ് കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ബാലകൃഷ്ണന് പറഞ്ഞു .
വിജുടെ ഭാര്യ നര്‍മ്മദയുടെ പക്കൽ നിന്ന് 3 കിലോ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ആകെ 4 കിലോ 600 ഗ്രാം സ്വര്‍ണമാണ് മോഷണം പോയത്. വിജയ് നേരത്തെ മൂന്ന് മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. 40,000 രൂപയുടെ മോഷണമാണ് ഇതിന് മുന്‍പ് ഇയാളുടെ പേരിലുണ്ടായിരുന്ന ഏറ്റവും ഗുരുതരമായ കേസെന്നും പൊലീസ് പറഞ്ഞു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ഷോറൂമിന്റെ താഴത്തെ നിലയിലെ എസിയോട് ചേർന്ന ഭാഗത്തെ ഭിത്തി തുരന്ന് പുലർച്ചെ രണ്ടരയോടെ ഒരാൾ അകത്തു കയറുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
ധരിച്ചിരുന്ന ഷർട്ട് ഊരി തല മറയ്ക്കാൻ ശ്രമിച്ച ഇയാൾ, ക്യാഷ് കൗണ്ടറിനു മുന്നിൽ എത്തി ജ്വല്ലറിയുടെ ഉൾവശം മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ കണ്ണിൽ കണ്ട ആഭരണങ്ങൾ ഓരോന്നായി എടുക്കുകയായിരുന്നു. രാവിലെ ജ്വല്ലറി തുറന്ന ജീവനക്കാരാണ് മോഷണ വിവരം മനസ്സിലാക്കിയതും വിവരം പൊലീസിൽ അറിയിക്കുന്നതും. നാലാം നിലയിൽ 12 ജ്വല്ലറി ജീവനക്കാരും പുറത്ത് സുരക്ഷ ജീവനക്കാരനും ഉണ്ടായിരുന്നെങ്കിലും ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പൊലീസിന് നൽകിയ മൊഴി.
Last Updated Dec 1, 2023, 12:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]