
തിരുവനന്തപുരം: പാലോട് നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം കമ്മിറ്റി ഓഫിസും കാണിക്കവഞ്ചികളും കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ബാഹുലേയൻ (65) ആണ് പാലോട് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി മോഷണ കേസുകളിലെ പ്രതിയായ ബാഹുലേയൻ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
രാത്രിയിൽ പിക്കാസ് ഉപയോഗിച്ചു കമ്മിറ്റി ഓഫിസിന്റെ വാതിൽ പൊളിച്ചു അകത്തു കടന്ന ബാഹുലേയൻ പണവും സ്വർണപ്പൊട്ടുകളും മോഷ്ടിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും മുഖം കൊടുക്കാതെ തന്ത്രപൂർവം സ്റ്റോർ റൂമിനകത്ത് ബാഹുലേയൻ കയറിയെങ്കിലും റൂമിനകത്തെ ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
പാലോട് പൊലീസ് പരിധിയിൽ അടുത്തിടെ ക്ഷേത്രങ്ങളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു കുറച്ച് നാളായി മോഷണ പരമ്പരകൾ തന്നെ അരങ്ങേറിയിരുന്നു. എന്നാൽ പ്രതികളെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പിടിയിലായ പ്രതിക്ക് ഈ സംഭവങ്ങളിൽ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ബൈക്കിൽ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ വർക്കല വെട്ടൂർ സ്വദേശി ജഹാംഗീറാണ് പിടിയിലായത്. ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ രണ്ടര പവന്റെ മാലയാണ് പ്രതി കവർന്നത്.
മാസ്ക് വിൽക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി വയോധിക പച്ചക്കറികച്ചവടം നടത്തുന്നതിന് അടുത്ത് എത്തിയത്. ഹെൽമറ്റും മാസ്കും ധരിച്ചിരുന്ന പ്രതിയുടെ വണ്ടിക്ക് നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. നസീമ ബീവിയുടെ അടുത്ത് നിന്നും ആളുകള്‍ മാറിയ സമയത്ത് പ്രതി ഇവരെ ആക്രമിച്ച് മാല കവരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]