
ബാങ്കോക്ക്: തായ്ലാൻഡിൽ വിനോദയാത്ര കഴിഞ്ഞ് വിദ്യാർത്ഥികളുമായി മടങ്ങുമ്പോൾ ടയർ പൊട്ടി തൂണിൽ ഇടിച്ച് അഗ്നിഗോളമായ ബസിൽ നിന്ന് 23 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബസിൽ ഇന്ധനമായി ഉപയോഗിച്ചിരുന്ന സിഎൻജി (സമ്മർദ്ദിത പ്രകൃതി വാതകം) ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് ഇത്ര വലിയ അപകടത്തിലേക്ക് നയിച്ചതെന്നാണ് തായ്ലാൻഡ് ഗതാഗത മന്ത്രി ഇതിനോടകം വിശദമാക്കിയിട്ടുള്ളത്.
ബാങ്കോക്കിന്റെ വടക്കൻ മേഖലയുമായി ദേശീയപാതയെ വേർതിരിക്കുന്ന കൂറ്റൻ തൂണുകളിലേക്കാണ് ബസ് ഇടിച്ച് കയറിയത്. ബസിൽ വളരെ പെട്ടന്ന് അഗ്നി പടർന്നതും ബസിലുണ്ടായിരുന്നത് കുട്ടികളുമായതിനാലാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ബസിന്റെ പിൻ ഭാഗത്തായാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളിൽ 11 ആൺകുട്ടികളുടേതും 7 എണ്ണം പെൺകുട്ടികളുടേതുമാണ്. അഞ്ച് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപകടത്തിന് പിന്നാലെ 16 കുട്ടികളും മൂന്ന് അധ്യാപകരും ബസിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ തീ പടർന്ന് പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ബസുള്ളത്. കനത്ത ചൂട് നിമിത്തം ബസിന് സമീപത്തേക്ക് പോലും എത്താനാവാതിരുന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ മന്ദഗതിയിലാക്കിയിരുന്നു. രക്ഷപ്പെടുത്താൻ കഴിഞ്ഞ 19ൽ എട്ട് പേരെ പൊള്ളലുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തായ്ലാൻഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്കൂൾ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. സിഎൻജി ഉപയോഗിച്ചായിരുന്നു ബസ് പ്രവർത്തിച്ചിരുന്നത്. വളരെ ദാരുണമായ സംഭവമാണ് നടന്നതെന്നാണ് തായ്ലാൻഡ് ഗതാഗത മന്ത്രി പ്രതികരിച്ചത്. കാരണം കണ്ടെത്താനും തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി.
അപകടത്തിന് പിന്നാലെ വലിയ രീതിയിൽ സംഭവത്തിന് മേഖലയിൽ പുക പടർന്നിരുന്നു. ടയർ പൊട്ടിയതിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർ ഒളിവിൽ പോയിരിക്കുകയാണ്. ഓരോ വർഷവും അലസമായ വാഹനം ഓടിക്കുന്നത് മൂലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം തായ്ലാൻഡിൽ നിരത്തുകളിൽ കൊല്ലപ്പെടുന്നത് 20000ലേറെ പേരാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]