![](https://newskerala.net/wp-content/uploads/2024/10/beirut.1.2926419.jpg)
ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. തെക്കൻ ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സെെന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രയേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി ഒഴിപ്പിച്ചു. ബെയ്റൂത്തിൽ ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.
ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്. സംഘർഷം ഒഴിവാക്കണമെന്ന് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു.
ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 105 പേർ കൊല്ലപ്പെട്ടു. ഉന്നത ഹമാസ് നേതാവായ ഫത്തേഹ് ഷെറീഫ് അബു അൽ-അമീൻ ടൈർ നഗരത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.
അതേസമയം, വെള്ളിയാഴ്ച ബെയ്റൂട്ടിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ സംസ്കാരം ഇറാക്കിൽ നടന്നേക്കുമെന്ന് പ്രചാരണം. എന്നാൽ, വാർത്തകൾ നിഷേധിച്ച ഹിസ്ബുള്ള സംസ്കാരം ലെബനനിൽ തന്നെയാണെന്ന് അറിയിച്ചു.