
തിരുവനന്തപുരം : കരുവന്നൂരിൽ ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിലിൽ നീറിപ്പുകഞ്ഞ് സിപിഎം. പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിൽ ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടര്‍ നടപടികൾ. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്.
സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവര്‍ത്തിച്ചുയർത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവര്‍ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന കുറ്റപത്രവുമായി. എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതൽ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരിൽ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചിൽ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.
ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് സംഘം, മിന്നൽ പരിശോധന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ
അതിനിടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതൽ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതൽ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങൾ അതാത് സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കും. സഹകാരികളും ബാങ്ക് ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞാണ് ചൊവ്വാഴ്ച മുതൽ വീടുകൾ കയറുന്നത്. പുതിയ നിക്ഷേപം സ്വീകരിക്കലും കുടിശിക പിരിവും എല്ലാമാണ് അജണ്ട. ഫലത്തിൽ പരസ്യമായി തള്ളിയില്ലെങ്കിലും പാര്‍ട്ടിക്ക് വീഴ്ചയുണ്ടെന്ന ഇപിയുടെ വാദത്തെ ഏറ്റെക്കേണ്ടി വരുന്ന വിഷമവൃത്തത്തിലാണ് സിപിഎം.
Last Updated Oct 1, 2023, 3:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]