

സ്കൂള്‍ സമയത്തിൽ മാറ്റം: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ, പഠനരീതി കുട്ടികളുടെ ചിന്താശേഷി വളർത്തുന്നതാവണം; ഖാദർ കമ്മിറ്റി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടില്‍ ശുപാർശ. പഠനത്തിന് മെച്ചപ്പെട്ട സമയമിതാണ്.
ശേഷം ആവശ്യമനുസരിച്ച് സ്പോർട്സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. ആവശ്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച ‘മികവിനുമായുള്ള വിദ്യാഭ്യാസ’മെന്ന റിപ്പോർട്ടിലെ രണ്ടാംഭാഗത്തില്‍ അക്കാഡമിക മികവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം ഇന്നലെച്ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ശുപാർശകള്‍ ചർച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
സെക്കൻഡറി തലത്തില്‍ ( 8-12 ) അദ്ധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത ഉണ്ടാവണം. പി.എച്ച്ഡി തലം വരെ അദ്ധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം. ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞത് യോഗ്യത ബിരുദം.
പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം. തസ്തികാ നിർണ്ണയം പരിഷ്കരിക്കണം, അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങള്‍ എന്നിവ പരിഷ്കരിക്കണം.
നിലവിലെ പാഠപുസ്തക സങ്കല്പങ്ങളില് വലിയ മാറ്റങ്ങളാവശ്യം.
ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നല്കുന്ന നിലവിലെ രീതി പരിഷ്കരിക്കണം. പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങള്‍ ഉയർത്തുന്നതുമായ തലത്തിലാവണം.
പ്രീ സ്കൂളില്‍ ഒരു ക്ളാസില്‍ 25 കുട്ടികള്‍. ഒന്ന് മുതല്‍ 12 വരെ പരമാവധി 35 കുട്ടികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]