
വിമാനത്തിൽ യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് പുറത്തേക്ക് തെറിച്ച് വീണാൽ എന്തായിരിക്കും അവസ്ഥ. ചിന്തിക്കാൻ പോലും കഴിയുന്നില്ല അല്ലേ. എന്നാൽ വർഷങ്ങൾക്ക് മുമ്പ് അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതൊരു ഹോളിവുഡ് ത്രില്ലര്‍ സിനിമയെ പോലും ഭ്രമിപ്പിക്കുന്നതായിരുന്നു സംഭവം. ബ്രിട്ടീഷ് എയർവേയ്സ് ഫ്ലൈറ്റ് 5390 -ലെ ക്യാപ്റ്റൻ തിമോത്തി ലങ്കാസ്റ്റർ ആണ് കോക്ക്പിറ്റിൽ നിന്ന് ഭാഗികമായി പുറത്ത് തെറിച്ചത്. കോക്ക്പിറ്റ് വിൻഡോകള്‍ തെറ്റായ രീതിയില്‍ ഘടിപ്പിച്ചത് കാരണമാണ് അപകടം സംഭവിച്ചതെന്ന് പിന്നീട് കണ്ടത്തി.
1990 ജൂൺ 10 ന് ബർമിംഗ്ഹാമിൽ നിന്ന് മലാഗയിലേക്ക് വിമാനം പറക്കുമ്പോഴാണ് സംഭവം. ഓക്സ്ഫോർഡ്ഷെയറിലെ ഡിഡ്കോട്ടിന് മുകളിലൂടെ ഫ്ലൈറ്റ് പറക്കുമ്പോൾ, കോക്പിറ്റിന്റെ ജനൽ പാളികൾ തകരുകയും ലങ്കാസ്റ്റർ വിമാനത്തിന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തിന്റെ കാലുകൾ മാത്രം കോക്പിറ്റിനുള്ളിൽ കുടുങ്ങിക്കിടന്നു.
അപകടം കണ്ട ഫ്ലൈറ്റ് അറ്റൻഡന്റ് നൈജൽ ഓഗ്ഡൻ കോക്ക്പിറ്റിലേക്ക് ഓടിക്കയറി ലങ്കാസ്റ്ററിന്റെ കാലുകളില്‍ പിടിമുറുക്കി. എന്നാൽ തന്റെ പരമാവധി ശ്രമിച്ചിട്ടും കോക്ക്പിറ്റിനുള്ളിൽ വീശിയടിക്കുന്ന വേഗതയേറിയ കാറ്റും കോടമഞ്ഞും കാരണം ലങ്കാസ്റ്ററിനെ പിടിച്ച് വിമാനത്തിനുള്ളിലേക്ക് കയറ്റാൻ നൈജലിന് കഴിഞ്ഞില്ല. അപകടം അറിഞ്ഞ് ഈ സമയം മറ്റൊരു ക്രൂ അംഗം കൂടി കോക്പിറ്റിലെത്തി. പിന്നീട് ഇരുവരുടെയും ഏറെ നേരത്തെ ശ്രമം മൊത്തം ക്യാപ്റ്റൻ താഴേക്ക് വീണു പോകാതിരിക്കാൻ ആയിരുന്നു.
ഈ സമയം കോ-പൈലറ്റ് അലിസ്റ്റർ അച്ചിൻസൺ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അടിയന്തര ലാൻഡിംഗിന് അനുമതി ആവശ്യപ്പെടുകയും ചെയ്തു. കാരണം വിമാനം പെട്ടെന്ന് ലാൻഡ് ചെയ്തില്ലെങ്കിൽ ഓക്സിജൻ കുറവായതിനാൽ ക്യാപ്റ്റൻ മരണപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. ഒടുവിൽ ക്രൂ അംഗങ്ങളുടെ മനോധൈര്യത്തിന്റെയും ഒത്തൊരുമ്മയുടെയും ഫലമായി വിമാനം സൗത്താംപ്ടൺ എയർപോർട്ടിൽ ആളപായമില്ലാതെ ലാൻഡ് ചെയ്തു. അപകടം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ 81 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 23,000 അടി ഉയരത്തില്‍ 20 മിനിറ്റോളമാണ് ക്യാപ്റ്റൻ തിമോത്തി ലങ്കാസ്റ്റർ വിമാനത്തിന് പുറത്തേക്ക് തൂങ്ങിക്കിടന്നത്.
Last Updated May 31, 2024, 3:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]