
തിരുവനന്തപുരം: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ 40കാരൻ അച്ഛന് മൂന്ന് ജീവപര്യന്തവും, 90000 പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവും ഉണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം വിധിന്യായത്തിൽ പറയുന്നു. ഈ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. മകളെ സംരക്ഷിക്കേണ്ട അച്ഛൻ നീചമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളത്. ഒരിക്കലും ഈ കൃത്യം ന്യായീകരിക്കാൻ ആവുന്നതല്ല. ഇത്തരം പീഡനത്തിലൂടെ കുട്ടിയുടെ ബാല്യമാണ് നഷ്ടപ്പെട്ടത്, അതൊരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ല. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്യാൻ തുനിഞ്ഞിറങ്ങിയ പ്രതിയെ നിയമത്തിന്റെ ഉരുക്കു കൈകൾ കൊണ്ട് തന്നെ ബന്ധിക്കണം എന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.
2023 ജൂലൈ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ കുട്ടി പ്രതിയുടെ വീട്ടിലും അമ്മുമ്മയുടെ(അമ്മയുടെ അമ്മ) വീട്ടിലും ആയിട്ടാണ് താമസം. അച്ഛനോടൊപ്പം വീട്ടിൽ താമസിക്കാൻ നിന്ന ദിവസങ്ങളിൽ ആണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ ഫോൺ കാണിച്ചു തരാം എന്ന് പറഞ്ഞ് മുറിക്കുള്ളിൽ കൊണ്ടുപോയിട്ടാണ് പീഡനം നടത്തിയത് എന്ന് കുട്ടി മൊഴി നൽകി. അതിക്രമത്തെ തുടർന്ന് ആ ഭാഗത്ത് പരിക്ക് ഏറ്റിരുന്നു.
ഇതേത്തുടർന്ന് വേദനയുണ്ടെന്ന് കുട്ടി അമ്മൂമ്മയോട് പറഞ്ഞു. അമ്മൂമ്മ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ ആണ് സ്വകാര്യഭാഗത്ത് ഗുരുദരമായ പരിക്കുണ്ട് എന്ന് ഡോക്ടർ കണ്ടത്തിയതി്. ഈ ഡോക്ടറോടാണ് കുട്ടി അച്ഛൻ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടുകാർ വലിയതുറ പോലീസിൽ പരാതി നൽകി. അച്ഛൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ മോശമായി പെരുമാറാറുണ്ടെന്ന് കുട്ടിയുടെ 15 വയസുള്ള സഹോദരിയും മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സെപ്ഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ. എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. പൊലീസ് ഉദ്യോഗസ്ഥരായ പൂന്തുറ എ.എസ്.ഐ ബീന ബീഗം, വലിയതുറ സി ഐ. രതീഷ്. ജി.എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഒന്നിൽ കൂടുതൽ തവണ കുട്ടിയെ പീഡിപ്പിച്ചതിനും, 12 വയസ്സിന് താഴെയുള്ള പീഡിപ്പിച്ചതിനും, കുട്ടിയെ സംരക്ഷിക്കേണ്ട അച്ഛൻ പീഡിപ്പിച്ചതിനും എന്നീ മൂന്നു വകുപ്പുകൾ പ്രകാരമാണ് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2024 മാർച്ച് 29 ന് വിചാരണ ആരംഭിച്ച കേസ് ഒരു മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
Last Updated Apr 30, 2024, 6:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]