
ബീജിംഗ്/ഇസ്ലാമാബാദ്: ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ആദ്യ വിദേശ അതിഥിയായി പാകിസ്ഥാൻ ബഹിരാകാശയാത്രികനെ അയയ്ക്കാൻ ആലോചന. പാകിസ്ഥാൻ ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതിനും 400 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ ഭ്രമണം ചെയ്യുന്ന ടിയാൻഗോങ്ങിലേക്ക് അയയ്ക്കുന്നതിനുമുള്ള ഉഭയകക്ഷി ശ്രമങ്ങൾ ഉൾപ്പെടെയുള്ള കരാറിൽ ചൈനയും പാകിസ്ഥാനും വെള്ളിയാഴ്ച ഒപ്പുവച്ചതായി ചൈന മാനഡ് സ്പേസ് ഏജൻസി (സിഎംഎസ്എ) വാർത്താക്കുറിപ്പിൽ അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചൈന മാനെഡ് സ്പേസ് ഏജൻസി അധികൃതരും പാകിസ്ഥാന്റെ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷനും (സുപാർകോ) ഇസ്ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയിൽ പാക് ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി ചൈന ഡെയ്ലി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെ സഹായിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുവരികയാണ്. ഏകദേശം നാല് വർഷമായി ചൈനീസ് ബഹിരാകാശ നിലയം ഭ്രമണപഥത്തിലുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് രാജ്യത്തെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന ടിയാൻഗോംഗ് നിർമ്മിച്ചത്.
ചൈനയും യുഎസും തമ്മിലുള്ള മത്സരത്തിന്റെ പുതിയ മേഖലയായും ചൈനയുടെ ബഹിരാകാശ നിലയത്തെ വിലയിരുത്തുന്നു. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യം, ചാന്ദ്ര ബഹിരാകാശ നിലയത്തിന്റെ നിർമ്മാണം, വാസയോഗ്യമായ ഗ്രഹങ്ങളുടെ പര്യവേക്ഷണം, ഭൂമിക്ക് പുറത്തുള്ള ജീവികൾ എന്നിവ ഉൾപ്പെടുന്ന കൂടുതൽ പദ്ധതികൾ ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2030 ന് മുമ്പ് ചൈന ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ചൈനീസ് ബഹിരാകാശ ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ലിൻ സിക്വിയാങ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]