
ദില്ലി: കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോൾ, ഭാവിയിലേക്കുള്ള ഭരണ മാതൃകയിലൂടെ രാജ്യത്തെ വികസിത ഇന്ത്യയാക്കി മാറ്റാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ എന്ന ആശയവും ‘അമൃത് കാൽ’ എന്ന യുഗത്തിനും നരേന്ദ്ര മോദി സർക്കാർ എങ്ങനെ തുടക്കം കുറിച്ചു എന്നതിന്റെ മികച്ച സംഗ്രഹമാണ് ബജറ്റ് പ്രസംഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പതിറ്റാണ്ട് നീണ്ട ഘടനാപരമായ പരിവർത്തനത്തിന് ശേഷം ശക്തമായ അടിത്തറയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. 2014 ലെ ‘ദുർബലമായ അഞ്ച്’ സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്നു ഇന്ത്യ. എന്നാൽ മോദി സർക്കാർ അധികാരമേറ്റതോടെ ആ സാഹചര്യത്തിന് മാറ്റം വന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മോദി സർക്കാരിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ പരാമർശിച്ച് കൊണ്ടാണ് രാവിലെ നിര്‍മല സീതാരാമൻ 2024 ലെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴിൽ സാധ്യതകൾ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റെയാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ മൂന്ന് കോടി വീടുകള്‍ യാഥാർഥ്യമാക്കാനായെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വിവരിച്ചു.
Last Updated Feb 1, 2024, 4:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]