
ബ്രഹ്മഗിരിയിൽ നിക്ഷേപകരുടെ മിന്നൽ പ്രതിഷേധം; ജൂലൈ 30 നകം ആശ്വാസ നടപടികൾ ആരംഭിക്കുമെന്ന് മാനേജ്മെന്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപകരുടെ മിന്നൽ പ്രതിഷേധം. ബോണ്ടുകളുമായെത്തി തങ്ങളുടെ നിക്ഷേപത്തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരോട് സൊസൈറ്റി അധികൃതർ ജൂലൈ 30 വരെ സമയം ചോദിച്ചു. ഒടുവിൽ ഇന്നലെ വൈകിട്ടു ചേർന്ന സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രതിഷേധക്കാർക്ക് ഔദ്യോഗികമായി എഴുതി നൽകി.
രണ്ടു വർഷം മുൻപ് പൂട്ടിപ്പോയ മലബാർ മീറ്റ് ഫാക്ടറി നന്നായി പ്രവർത്തിച്ചിരുന്ന സമയത്ത് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച 60 പേരാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നറിയിപ്പില്ലാതെ പാതിരിപ്പാലത്തെ ഓഫിസ് വളപ്പിലേക്ക് ഇന്നലെ രാവിലെ ഒൻപതരയോടെ എത്തിയത്. ജീവനക്കാർ മാത്രമേ ഓഫിസിൽ ഉണ്ടായിരുന്നുള്ളു.
പണം നിക്ഷേപിച്ചതിന്റെ ബോണ്ടുമായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും നിക്ഷേപത്തുക വേണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ജീവനക്കാർ അറിയിച്ചതനുസരിച്ച് സൊസൈറ്റി ചെയർമാൻ പി.കെ. സുരേഷ്, സിഇഒ ഡോ. സുനിൽ, ഡയറക്ടർ പി.കെ.അനൂപ് എന്നിവർ 11.45ന് സ്ഥലത്തെത്തി നിക്ഷേപകരുമായി ചർച്ച നടത്തി.
മലബാർ മീറ്റ് ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കാനും നിക്ഷേപകർക്കായുള്ള ആശ്വാസ നടപടികൾ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങളിലാണെന്നും ജൂലൈ 30 വരെ കാക്കണമെന്നും ചെയർമാൻ അടക്കമുള്ളവർ നിക്ഷേപകരോട് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നുണ്ടെന്നും വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും ഉറപ്പും നൽകി. തുടർന്ന് ഉച്ചയോടെ നിക്ഷേപകർ പിരിഞ്ഞു പോയി. മറ്റു ജില്ലകളിൽ നിന്നടക്കമുള്ള നിക്ഷേപകർ സ്ഥലത്തെത്തിയിരുന്നു.
ഒരു ലക്ഷം മുതൽ 65 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരാണ് ഇന്നലെ എത്തിയത്. ഇന്നലെ എത്തിയവർ മാത്രം 4 കോടിയോളം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഫാക്ടറി ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാൻ സന്നദ്ധരായി ഇസാഫ് എന്ന ധനകാര്യ സ്ഥാപനമാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഫാക്ടറി തുടങ്ങണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം രൂപയുടെയെങ്കിലും അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും. എന്നാൽ നിക്ഷേപകരിൽ ചിലർ കോടതിയെ സമീപിക്കുകയും കോടതി അറ്റാച്ച്മെന്റിന് ഉത്തരവിടുകയും ചെയ്തിട്ടുള്ളതിനാൽ അറ്റകുറ്റപ്പണികൾക്കുള്ള പണമിറക്കാൻ തടസ്സമുണ്ടെന്നാണ് അറിയുന്നത്.
അതേസമയം അറ്റകുറ്റപ്പണികൾ സൊസൈറ്റി ചെയ്തു നൽകിക്കൊണ്ട് ഫാക്ടറി നടത്തിപ്പ് ഏറ്റെടുപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അറിയുന്നു. ബജറ്റിൽ വകയിരുത്തിയിട്ടുള്ള 10 കോടി രൂപ ലഭ്യമാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുടെ കീഴിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് അബി മാത്യു, സെക്രട്ടറി എം.ആർ. മംഗളൻ, ട്രഷറർ സി.എ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് നിക്ഷേപകർ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ എത്തിയത്.